ബുഡാപെസ്റ്റിലും പിഎസ്ജിയുടെ രാത്രി, ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി

 

ബുഡാപെസ്റ്റ്: യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം ഫ്രഞ്ച് ടീം പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) നിലനിര്‍ത്തി. ഫൈനലില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ആഴ്‌സണലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നു വീഴ്ത്തിയാണ് പിഎസ്ജി കിരീടം നിലനിര്‍ത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1നു സമനിലയില്‍ പിരിഞ്ഞതോടെയാണ് ഫലം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിര്‍ണയിക്കപ്പെട്ടത്.

റയല്‍ മാഡ്രിഡിനും എസി മിലാനും ശേഷം ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമായി പിഎസ്ജി മാറി. പിസ്ജി കോച്ച് ലൂയീസ് എന്റിക്വെയുടെ മൂന്നാം ചാംപ്യന്‍സ് ലീഗ് കിരീടം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം ചരിത്രത്തില്‍ ആദ്യമായി പിഎസ്ജിക്ക് ചാംപ്യന്‍സ് ലീഗ് സമ്മാനിച്ച ലൂച്ചോ ഇത്തവണ നേട്ടം ആവര്‍ത്തിച്ചു. നേരത്തെ ബാഴ്‌സലോണയ്ക്കും അദ്ദേഹം യൂറോപ്യന്‍ കിരീടം സമ്മാനിച്ചിരുന്നു.

മൈക്കല്‍ ആര്‍ട്ടേറ്റയുടെ കീഴില്‍ പ്രീമിയര്‍ ലീഗ് കിരീടം ഇടവേളയ്ക്കു ശേഷം സ്വന്തമാക്കിയ ആഴ്‌സണലിന്റെ യൂറോപ്യന്‍ ഗ്ലോറിയെന്ന സ്വപ്‌നം ഇത്തവണയും പൂവണിഞ്ഞില്ല. 20 വര്‍ഷം മുന്‍പ് ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തിയ ആഴ്‌സണല്‍ അന്ന് ബാഴ്‌സലോണയോട് 2-1നു പരാജയപ്പെട്ട് തല കുനിച്ചിരുന്നു. അന്ന് പാരിസിലാണ് അവര്‍ക്ക് കാലിടറിയതെങ്കില്‍ ഇത്തവണ പാരിസില്‍ നിന്നു വന്ന ടീമിനോടാണ് പരാജയം. ചരിത്രം മാറ്റിയെഴുതാന്‍ ഇത്തവണയും അവര്‍ക്ക് സാധിച്ചില്ല. കളി തുടങ്ങി ആറാം മിനിറ്റില്‍ ലീഡെടുത്ത് മികച്ച രീതിയില്‍ തുടങ്ങിയിട്ടും പെനാല്‍റ്റിയില്‍ ഗണ്ണേഴ്‌സിനു കാലിടറി.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ കൈ ഹവെര്‍ട്‌സ് ആഴ്‌സണലിനെ മുന്നിലെത്തിച്ചു. മാര്‍ക്വിഞ്ഞോസിന്റെ ഒരു ക്ലിയറന്‍സ് ലൊന്‍ഡ്രോ ട്രൊസാര്‍ഡിന്റെ മേല്‍ തട്ടി കയ് ഹവെര്‍ട്‌സിന്റെ മുന്നിലേക്ക് വന്നു. പന്ത് സ്വീകരിച്ച് മുന്നേറിയ ഹവെര്‍ട്‌സ് മികച്ചൊരു ഷോട്ടിലൂടെ ഗോള്‍ നേടി.

ലീഡെടുത്ത ആഴ്‌സണല്‍ പ്രതിരോധം കടുകട്ടിയാക്കി. ആദ്യ പകുതിയില്‍ ആഴ്‌സണലിന്റെ ശക്തമായ പ്രതിരോധം മറികടക്കാന്‍ പിഎസ്ജിക്ക് സാധിച്ചില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കളിക്ക് വേഗത കൂട്ടിയ പിഎസ്ജിക്ക് അതിന്റെ ഫലവും കിട്ടി. വിങ്ങര്‍ വരത്സ്‌കേലിയയെ ബോക്‌സില്‍ വീഴ്ത്തിയതിന് പിഎസ്ജിക്ക് അനുകൂലമായി പെനാല്‍റ്റി കിട്ടി. 64ാം മിനിറ്റില്‍ കിക്കെടുത്ത ഒസ്മാന്‍ ഡെംബലെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു.

നിശ്ചിത സമയത്ത് മത്സരം 1-1നു സമനില. അധിക സമയത്തും ഗോളുകള്‍ വന്നില്ല. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. മത്സരത്തിലുടനീളം കടുത്ത ആക്രമണമാണ് പിഎസ്ജി പുറത്തെടുത്തത്. ആഴ്‌സണല്‍ പ്രതിരോധത്തിലേക്ക് കൂടുതല്‍ വലിയുന്ന കാഴ്ചയായിരുന്നു.

പെനാല്‍റ്റി ഷൂട്ടൗട്ട്

പിഎസ്ജി താരം ഗോണ്‍സാലോ റാമോസാണ് ആദ്യ കിക്കെടുത്തത്. താരം പിഴവില്ലാതെ ലക്ഷ്യം കണ്ടു. ആഴ്‌സണിലിനായി വിക്ടര്‍ യോക്കേഴ്‌സും വല ചലിപ്പിച്ചു. 1-1.

പിഎസ്ജിക്കായി ഡിസയര്‍ ഡോവു ലക്ഷ്യം കണ്ടപ്പോള്‍ ആഴ്‌സണലിനായി കിക്കെടുത്ത എബ്‌രചി എസെയുടെ കിക്ക് പുറത്തേക്കായി. പിന്നാലെ പിഎസ്ജിക്കായി കിക്കെടുത്ത നൂനോ മെന്‍ഡസിന്റെ ഷോട്ട് ഗണ്ണേഴ്‌സ് ഗോള്‍ കീപ്പര്‍ ഡേവിഡ് റയ്യ തടുത്തിട്ടു. സ്‌കോര്‍ 2-1.

ആഴ്‌സണലിനായി മൂന്നാം കിക്ക് ഡെക്ലന്‍ റെയ്‌സാണ് എടുത്തത്. താരം പിഴയ്ക്കാതെ ലക്ഷ്യം കണ്ടു. പിഎസ്ജിക്കായി അഷ്‌റഫ് ഹക്കീമിയും വല ചലിപ്പിച്ചു. സ്‌കോര്‍ 3-2.

ആഴ്‌സണലിനായി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ലക്ഷ്യം കണ്ടപ്പോള്‍ പിഎസ്ജിക്കായി ലൂക്കാസ് ബെറാള്‍ഡോയും വല ചലിപ്പിച്ചു. എന്നാല്‍ ആഴ്‌സണലിനായി അഞ്ചാം കിക്കെടുത്ത ഗബ്രിയേല്‍ മഗല്‍ഹീസിന്റെ ഷോട്ട് പുറത്തേക്ക് പോയതോടെ പിഎസ്ജി 4-3നു ത്രില്ലര്‍ പോരാട്ടം ജയിച്ചു കയറി വീണ്ടും യൂറോപ്യന്‍ രാജക്കന്‍മാരായി. ആഴ്‌സണല്‍ തോല്‍വി ഭാരത്തോടെ ഹൃദയത്തിന് മുറിവേറ്റ് നിന്നു.

 

Exit mobile version