വീണ്ടും ‘ഐഎസ്എല്‍’ കാലം; പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

കൊല്‍ക്കത്ത: പഴയ പകിട്ടും പത്രാസും ഒന്നുമില്ലെങ്കിലും ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പോരാട്ടങ്ങള്‍ക്ക് ഇന്ന് വീണ്ടും തുടക്കം. വൈകീട്ട് അഞ്ചിനു നടക്കുന്ന ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്- കേരള ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടും. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് തന്നെ നടക്കുന്ന രണ്ടാം മത്സരത്തില്‍ എഫ്‌സി ഗോവ- ഇന്റര്‍ കാശിയെ നേരിടും.

ലീഗില്‍ ഇത്തവണ 91 മത്സരങ്ങളാണ് അരങ്ങേറുക. മത്സരങ്ങള്‍ ലൈവായി ഫാന്‍ കോഡ് ആപ്പില്‍ കാണാം.

14 ടീമുകളാണ് ഈ സീസണില്‍ ലീഗില്‍ മാറ്റുരയ്ക്കുന്നത്. ബംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, ഈസ്റ്റ് ബംഗാള്‍, എഫ്‌സി ഗോവ, ഇന്റര്‍ കാശി, ജംഷ്ഡപുര്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, മുഹമ്മദന്‍സ്, മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ്‌സി, നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ്, ഒഡിഷ എഫ്‌സി, പഞ്ചാബ് എഫ്‌സി, സ്‌പോര്‍ടിങ് ഡല്‍ഹി എന്നിവയാണ് ടീമുകള്‍.

ഐഎസ്എല്‍ ഫുട്‌ബോള്‍ പുതിയ സീസണിന് നാളെ തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റും കേരള ബ്ലാസ്റ്റേഴ്‌സും തമ്മില്‍ കളിക്കും. എഫ്‌സി ഗോവയും ഇന്റര്‍ കാശിയും തമ്മിലാണ് ആദ്യദിനത്തിലെ രണ്ടാം കളി.

വൈകീട്ട് അഞ്ചിന് കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. സ്‌പോണ്‍സര്‍മാരില്ലാത്തതിനാല്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരിട്ടാണ് ലീഗ് നടത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ആദ്യ മത്സരം 22നാണ്. കേരള ബ്ലാസ്റ്റേഴ്‌സ് അന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും. 2025-26 സീസണ്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനുള്ള 13 മത്സരങ്ങളില്‍ ഒന്‍പത് എണ്ണവും ഹോം ഗ്രൗണ്ടായ കൊച്ചി സ്റ്റേഡിയത്തിലാണ്. എഫ്‌സി ഗോവയ്‌ക്കെതിരേ മെയ് 17നാണ് അവസാന മത്സരം. കന്നിക്കിരീടമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.

പരിചിത മുഖങ്ങള്‍ ഒഴിഞ്ഞ പുത്തന്‍ ഛായയിലുള്ള ബ്ലാസ്റ്റേഴ്‌സാണ് കളത്തിലെത്തുന്നത്. മുന്നേറ്റത്തില്‍ വിക്ടര്‍ ബര്‍ത്തോമ്യു, കെവിന്‍ യോക്ക്, മധ്യനിരയില്‍ മര്‍ലോണ്‍ റൂസ്, പ്രതിരോധത്തില്‍ ഒമര്‍ ബാ എന്നിവരാണ് വിദേശ താര സാന്നിധ്യങ്ങള്‍. സച്ചിന്‍ സുരേഷ്, ഹോര്‍മിപാം, വിബിന്‍ മോഹന്‍, റൗളിന്‍ ബോര്‍ഗസ്, കോറു സിങ് എന്നീ മികച്ച ഇന്ത്യന്‍ താരങ്ങളും കൊമ്പന്‍മാര്‍ക്കൊപ്പമുണ്ട്. സ്പാനിഷ് പരിശീലകന്‍ ഡേവിഡ് കറ്റാലയാണ് ബ്ലാസ്റ്റേഴ്‌സിനായി ഇത്തവണ തന്ത്രമൊരുക്കുന്നത്.

Exit mobile version