കാഴ്ചക്കാരായി പി എസ് ജി; ക്ലബ് ഫുട്‌ബോള്‍ ലോകകപ്പ് ചെല്‍സിക്ക്

Chelse won

ന്യൂയോര്‍ക്ക്:ചെല്‍സിക്ക് കീരീടം. പാരീസ് ക്ലബിനെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്. ചെല്‍സിക്കായി കോള്‍ പാമര്‍ ഇരട്ടഗോള്‍ നേടി. 22, 30 മിനിറ്റുകളിലായിരുന്നു പാല്‍മറിന്റെ ഗോളുകള്‍. മൂന്നാം ഗോള്‍ 43ാം മിനിറ്റില്‍ പാല്‍മറിന്റെ അസിസ്റ്റില്‍നിന്ന് ജാവോ പെഡ്രോ നേടി. കോള്‍ പാമറായിരുന്നു ചെല്‍സിയുടെ ഹീറോ.മത്സരത്തിന്റെ തുടക്കത്തില്‍ തൊടുത്ത ഒരു ഷോട്ട് പോസ്റ്റിലുരുമ്മി പുറത്തുപോയില്ലായിരുന്നെങ്കില്‍ ആദ്യ പകുതിയില്‍ തന്നെ ഹാട്രിക് തികയ്ക്കാനും പാമറിന് അവസരമുണ്ടായിരുന്നു.

ഗോളടിച്ച് മുന്നേറിയ പിഎസ്ജി ചെല്‍സിയുടെ കുതിപ്പുകളില്‍ കാഴ്ചക്കാരായി മാറുന്നതാണ് കണ്ടത്. ഒരു ഘട്ടത്തില്‍പ്പോലും കളിയില്‍ നിയന്ത്രണം നേടാന്‍ ലൂയിസ് എന്റിക്വെയുടെ സംഘത്തിന് കഴിഞ്ഞില്ല. 16 ഗോളടിക്കുകയും ഒരു ഗോള്‍ മാത്രം വഴങ്ങുകയും ചെയ്ത പിഎസ്ജി ഫൈനലില്‍ തീര്‍ത്തും നിറംകെട്ടു. പ്രതിരോധം മങ്ങി. പാമറുടെ ആദ്യഗോള്‍ ഫ്രഞ്ച് പ്രതിരോധത്തിന്റെ പിഴവില്‍നിന്നായിരുന്നു. മാലോ ഗുസ്റ്റോയുടെ ഷോട്ട് തടഞ്ഞെങ്കിലും പന്തൊഴിവാക്കാനായില്ല. പാല്‍മര്‍ അവസരം മുതലെടുത്ത് ബോക്സിന് തൊട്ടുമുന്നില്‍വച്ച് അടിതൊടുത്തു. ഗോള്‍ കീപ്പര്‍ ജിയാന്‍ല്യൂജിക്ക് ഒന്നും ചെയ്യാനായില്ല.

കളി തുടങ്ങി അരമണിക്കൂറില്‍ രണ്ടാം ഗോളുമെത്തി. വലതുവശത്തുനിന്ന് അസാമാന്യ കുതിപ്പ് നടത്തിയ ഇംഗ്ലീഷുകാരന്‍ വീണ്ടും ബോക്സിന് മുന്നില്‍നിന്ന് അടിപായിച്ചു. ഇക്കുറിയും ജിയാന്‍ല്യൂജി കാഴ്ചക്കാരനായി. ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് പെഡ്രോ മൂന്നാംഗോളും തൊടുത്തു. പാല്‍മറാണ് അവസരമൊരുക്കിയത്. രണ്ടാംപകുതിയില്‍ പിഎസ്ജി ആഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

Exit mobile version