ഹാര്‍ദിക് തിളങ്ങി; ആദ്യ ട്വന്റി-20യില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് 50 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് പോരാട്ടം 148 റണ്‍സില്‍ അവസാനിച്ചു. ട്വന്റി-20 ഫോര്‍മാറ്റിലെ തന്റെ ആദ്യ അര്‍ദ്ധസെഞ്ച്വറിയും നാലുവിക്കറ്റും സ്വന്തമാക്കിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.

സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പന്ത് കൊണ്ടും ബാറ്റുകൊണ്ടും മിന്നുന്ന പ്രകടനമാണ് ഹാര്‍ദിക് പാണ്ഡ്യ കാഴ്ചവെച്ചത്. പാണ്ഡ്യ(33 പന്തുകളില്‍ 51 റണ്‍സ്), സൂര്യകുമാര്‍ യാദവ്(39), ദീപക് ഹൂഡ(33), രോഹിത് ശര്‍മ്മ(24), അക്‌സര്‍ പട്ടേല്‍(17), ദിനേഷ് കാര്‍ത്തിക് (11) എന്നിവരുടെ മികവിലാണ് ഇന്ത്യ 198 എന്ന സ്‌കോറില്‍ എത്തിയത്.

ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍, മൊയിന്‍ അലി എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 19.3 ഓവറില്‍ അവസാനിച്ചു. 148 റണ്‍സ് ടീം ഓള്‍ ഔട്ടായി. 36 റണ്‍സ് നേടിയ മൊയിന്‍ അലി മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചു നിന്നത്. ഹാര്‍ദിക്കിന് പുറമേ അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍, എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍, ഭുവനേശ്വറിനും ഹര്‍ഷലിനും ഓരോ വിക്കറ്റ് ലഭിച്ചു.

 

Exit mobile version