ഐ.പി.എല്‍ കലാശപ്പോര് ഇന്ന്, ഗുജറാത്തും രാജസ്ഥാനും നേര്‍ക്കുനേര്‍

ഐ.പി.എല്ലില്‍ ഇന്ന് കലാശപ്പോര്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. 2008ലെ പ്രഥമ ഐ.പി.എല്ലിന് ശേഷം ആദ്യമായാണ് രാജസ്ഥാന്‍ ഫൈനല്‍ കളിക്കുന്നതെങ്കില്‍ കന്നി സീസണില്‍ തന്നെ ഫൈനലിലെത്തിയ ടീമാണ് ഗുജറാത്ത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.

സീസണില്‍ 15 മത്സരങ്ങളില്‍ 11 ഉം ജയിച്ചാണ് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിലെത്തിയത്. രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയര്‍ അടക്കം 16 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 10 ജയം നേടി. ഇരു ടീമുകളും മുഖാമുഖം വന്ന രണ്ട് മത്സരങ്ങളിലും ജയം ഗുജറാത്തിനായിരുന്നു. വ്യക്തിഗത താരതമ്യത്തില്‍ ഗുജറാത്തിനേക്കാള്‍ ഒരുപടി മുന്നിലാണ് രാജസ്ഥാന്‍. എന്നാല്‍ ടീം ഗെയിം എന്ന നിലയില്‍ ഗുജറാത്തിന് മുന്‍തൂക്കമുണ്ട്.

വ്യത്യസ്ത ശൈലികളുള്ള നായകന്‍മാരുടെ പോരാട്ടം കൂടിയാണ് ഫൈനല്‍. ഹാര്‍ദിക് പാണ്ഡ്യയെന്നാല്‍ ആക്രമണോത്സുകതയാണെങ്കില്‍ സമചിത്തതയാണ് സഞ്ജുവിന്റെ മുഖമുദ്ര. സീസണില്‍ നാല് സെഞ്ച്വറിയുമായി ഓറഞ്ച് ക്യാപ് അണിയുന്ന ജോസ് ബട്‌ലറില്‍ നിന്ന് മറ്റൊരു ഇന്നിങ്‌സ് കൂടി രാജസ്ഥാന്‍ പ്രതീക്ഷിക്കുന്നു. ഓപ്പണിങ്ങില്‍ യശ്വസി ജൈസ്വാളും മധ്യനിരയില്‍ സഞ്ജുവും പടിക്കലും ഹെറ്റ്‌മെയറും ഫോമിലാണ്.

ചഹല്‍- അശ്വിന്‍ സ്പിന്‍ ജോഡികളും ബോള്‍ട്ട്, പ്രസിദ്ധ്, മക്കോയ് പേസ് ത്രയവും മികവ് തെളിയിച്ചവര്‍.. കലാശപ്പോരിനിറങ്ങുന്ന രാജസ്ഥാന് ആത്മവിശ്വാസത്തിന് കുറവുണ്ടാകില്ല. സാഹ- ഗില്‍ ഓപ്പണിങും പിന്നാലെയെത്തുന്ന ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് ഗുജറാത്തിന്റെ കരുത്ത്.. ഇവര്‍ക്ക് പിഴച്ചാല്‍ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള മില്ലറുണ്ട്. ഷമിയും റാഷിദും പുലര്‍ത്തുന്ന സ്ഥിരതയും മുതല്‍ക്കൂട്ടാകും. രണ്ട് ശൈലികളില്‍ മുന്നേറുന്ന ടീമുകള്‍ കിരീടപ്പോരിന് ഇറങ്ങുമ്പോള്‍ പ്രവചനം അസാധ്യമെന്നാണ് വിലയിരുത്തല്‍.

 

Exit mobile version