ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി ടെന്നീസില്‍ നിന്ന് വിരമിച്ചു

 

ലോക ഒന്നാം നമ്പര്‍ വനിതാ താരം ആഷ്‌ലി ബാര്‍ട്ടി ടെന്നീസില്‍ നിന്ന് വിരമിച്ചു. 25-ാം വയസിലാണ് ഓസ്ട്രേലിയന്‍ താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. മറ്റ് സ്വപ്നങ്ങളെ പിന്തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ താരം പറയുന്നു. ടെന്നിസില്‍ നിന്ന് അവധിയെടുത്ത ബാര്‍ട്ടി പ്രഫഷണല്‍ ക്രിക്കറ്ററായി അരങ്ങേറിയിരുന്നു.

”വിജയതൃഷ്ണ നഷ്ടമായി, ക്ഷീണിതയാണ്… കരിയറിനെ കുറിച്ച് അഭിമാനവും സംതൃപ്തിയും തോന്നുന്നു. തുടക്കം മുതല്‍ സഹായിച്ചവര്‍ക്കും, പിന്തുണച്ചവര്‍ക്കും, വിമര്‍ശിച്ചവര്‍ക്കും നന്ദി… ടെന്നീസ് നല്‍കിയ ഓര്‍മ്മകള്‍ ആജീവനാന്തം കൂടെയുണ്ടാകും.” വികാരഭരിതയായി ആഷ്‌ലി പറയുന്നു.

1978ന് ശേഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമാണ് ബാര്‍ട്ടി. അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് തന്റെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടിയത്. ബാര്‍ട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമായിരുന്നു ഇത്. 2019 ഫ്രഞ്ച് ഓപ്പണിലാണ് ബാര്‍ട്ടി തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയത്.

2021ല്‍ വിംബിള്‍ഡണ്‍ നേടിയതോടെ ഓപ്പണ്‍ യു?ഗത്തില്‍ വിംബിള്‍ഡണ്‍ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ഓസ്‌ട്രേലിയന്‍ വനിതാ താരമെന്ന നേട്ടത്തിലെത്തിയിരുന്നു ബാര്‍ട്ടി. മാര്‍ഗരറ്റ് കോര്‍ട്ടും ഗൂലാഗോംഗ് കൗളിയുമായിരുന്നു ബാര്‍ട്ടിക്ക് മുമ്പ് വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയവര്‍. WTA ടൂറില്‍ 12 ഡബിള്‍സ് കിരീടങ്ങളും, 15 സിംഗിള്‍സ് കിരീടങ്ങള്‍ ബാര്‍ട്ടി നേടിയിട്ടുണ്ട്. 114 ആഴ്ചയായി ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തുടരുകയാണ് ഓസ്ട്രേലിയന്‍ തരാം.

Exit mobile version