മരിയ ഷറപോവയ്ക്കും മൈക്കല്‍ ഷൂമാക്കറിനുമെതിരെ ഹരിയാനയില്‍ വഞ്ചനാ കേസ്

 

റഷ്യന്‍ മുന്‍ ടെന്നീസ് താരം മരിയ ഷറപോവയ്ക്കും കാര്‍ റേസിങ് താരം മൈക്കല്‍ ഷൂമാക്കറിനുമെതിരെ ഹരിയാനയിലെ ഗുഡ്ഗാവില്‍ കേസ്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഡല്‍ഹി സ്വദേശിയായ യുവതി നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്തത്.

ഡല്‍ഹിയിലെ ഛത്തര്‍പൂര്‍ മിനി ഫാമില്‍ താമസിക്കുന്ന ഷെഫാലി അഗര്‍വാള്‍ എന്ന യുവതിയാണ് പരാതി നല്‍കിയത്. ഷറപോവയുടെ പേരിലുള്ള ഒരു പ്രൊജക്റ്റില്‍ താന്‍ അപാര്‍ട്ട്‌മെന്റ് ബുക്ക് ചെയ്തിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പദ്ധതിയിലെ ഒരു ടവറിന് ഷൂമാക്കറുടെ പേരാണ് നല്‍കിയിരുന്നത്. ഗുഡ്ഗാവിലെ സെക്ടര്‍ 73ലായിരുന്നു ഈ പ്രൊജക്റ്റ്. 2016 ഓടെ അപാര്‍ട്‌മെന്റ് കൈമാറുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയായില്ല. അന്താരാഷ്ട്ര തലത്തിലെ സെലിബ്രിറ്റികള്‍ പ്രമോഷനിലൂടെയും മറ്റും തട്ടിപ്പിന്റെ ഭാഗമായെന്ന് യുവതി പരാതിയില്‍ പറയുന്നു.

റിയല്‍ടെക് ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, മരിയ ഷറപോവ, ഷൂമാക്കര്‍ തുടങ്ങിയവര്‍ക്കെതിരെ ഷെഫാലി ഗുരുഗ്രാമം കോടതിയില്‍ പരാതി നല്‍കിയിരുന്നു. അപാര്‍ട്‌മെന്റ് ബുക്ക് ചെയ്തിട്ട് നല്‍കാതെ തന്റെ 80 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.

പരസ്യങ്ങളിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിഞ്ഞത്. പ്രോജക്റ്റിന്റെ ചിത്രങ്ങളും വ്യാജ വാഗ്ദാനങ്ങളുമാണ് ഡവലപ്പര്‍മാര്‍ നല്‍കിയതെന്ന് യുവതി ആരോപിച്ചു. മരിയ ഷറപോവ സ്ഥലം സന്ദര്‍ശിച്ച് ടെന്നീസ് അക്കാദമിയും സ്പോര്‍ട്സ് സ്റ്റോറും തുടങ്ങുമെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെന്നും ഷെഫാലി പറഞ്ഞു- ‘ഷറപോവ ഈ പദ്ധതിയെ പ്രമോട്ട് ചെയ്യുന്നതായി ബ്രോഷറില്‍ പറഞ്ഞിരുന്നു. ഷറപോവ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയും അപാര്‍ട്‌മെന്റുകള്‍ ബുക്ക് ചെയ്തവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. എന്നാല്‍ ആ പ്രൊജക്റ്റ് പൂര്‍ത്തിയായില്ല’.

‘കോടതി ഉത്തരവനുസരിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്’- എസ്എച്ച്ഒ ഇന്‍സ്‌പെക്ടര്‍ ദിനകര്‍ പറഞ്ഞു.

 

Exit mobile version