പ്രതിഷേധം രൂക്ഷം; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ജിങ്കന്‍

 

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് എടികെ മോഹന്‍ ബഗാന്‍ താരം സന്ദേശ് ജിങ്കന്‍. സ്ത്രീവിരുദ്ധ പരാമര്‍ശത്തിനു പിന്നാലെ താരത്തിനെതിരെ കനത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തത്. ജിങ്കന്റെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിലവിലുണ്ട്.

കഴിഞ്ഞ ദിവസം തന്റെ പഴയ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടന്ന മത്സരത്തിനു ശേഷമാണ് ജിങ്കന്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘ഇത്ര സമയം തങ്ങള്‍ കളിച്ചത് ഒരു പറ്റം സ്ത്രീകള്‍ക്കെതിരെയാണ്’ എന്നായിരുന്നു ജിങ്കന്റെ പരാമര്‍ശം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ജിങ്കന്‍ രംഗത്തെത്തി. തന്റെ പ്രസ്താവനയിലൂടെ ബ്ലാസ്റ്റേഴ്‌സിനെയോ സ്ത്രീകളെയോ അധിക്ഷേപിച്ചതല്ലെന്നും ആ സമയത്ത് പറഞ്ഞു പോയതാണെന്നും ജിങ്കന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. താന്‍ സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ്. തനിക്ക് ഭാര്യയും സഹോദരിയും അമ്മയുമൊക്കെയുണ്ട്. വനിതാ ഫുട്‌ബോള്‍ ടീമിനെ പിന്തുണക്കുന്നയാളാണ് താന്‍. മത്സരത്തിനു ശേഷം ടീം അംഗങ്ങളുമായി തര്‍ക്കിക്കുന്നതാണ് നിങ്ങള്‍ കേട്ടത്. അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും ജിങ്കന്‍ കുറിച്ചു.

വിവാദങ്ങള്‍ക്കു പിന്നാലെ രണ്ട് ദിവസങ്ങള്‍ കൊണ്ട് അയ്യായിരത്തോളം ഫോളോവേഴ്‌സിനെയാണ് ഇന്‍സ്റ്റഗ്രാമില്‍ ജിങ്കനു നഷ്ടമായത്. കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബും താരത്തെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു. ക്ലബ് വിട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു ജിങ്കന്‍. അതുകൊണ്ട് താരത്തിന്റെ ഒരു കൂറ്റന്‍ ടിഫോ ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട ഗാലറിയില്‍ ഉയര്‍ത്താറുണ്ടായിരുന്നു. എന്നാല്‍, ഈ ടിഫോ കഴിഞ്ഞ ദിവസം ആരാധകര്‍ കത്തിച്ചു.

 

Exit mobile version