ഐപിഎല്‍ ഇന്ത്യയില്‍ തന്നെ: മത്സരങ്ങള്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും

 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പുതിയ എഡിഷന്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി നടത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ ലീഗ് ഘട്ടവും അഹമ്മദാബാദില്‍ പ്ലേ ഓഫും സംഘടിപ്പിക്കാനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്. വ്യാഴാഴ്ച നടന്ന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷത്തെ ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടത്താനാണ് ബോര്‍ഡ് തീരുമാനം. രാജ്യത്തെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യം കൂടുതല്‍ വഷളായാല്‍ മാത്രമേ മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റാനുള്ള അന്തിമ തീരുമാനം ബിസിസിഐ കൈക്കൊള്ളു. നേരത്തെ ഐപിഎല്‍ മഹാരാഷ്ട്രയില്‍ തന്നെ നടത്താനാണ് ബിസിസിഐ നോക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ക്രിക്കറ്റ് ക്ലബ്ബിലെ ബ്രാബോണ്‍ സ്റ്റേഡിയം, നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയം, പുണെയ്ക്കടുത്തുള്ള ഗഹുഞ്ചെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നീ മൂന്ന് വേദികളിലായാണ് ഐപിഎല്ലിന്റെ വരാനിരിക്കുന്ന പതിപ്പിന്റെ ലീഗ് ഘട്ടം നടക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പ്ലേ ഓഫ് മത്സരങ്ങള്‍ നടന്നേക്കും. സ്റ്റേഡിയത്തില്‍ ഇരുപത്തിയഞ്ച് ശതമാനം കാണികള്‍ക്ക് പ്രവേശന അനുമതിയുണ്ട്.

 

Exit mobile version