ശബരിമലയിൽ ഇരട്ടി വരുമാനം; 12 ദിവസം കൊണ്ട് 39 കോടി കവിഞ്ഞു

സന്നിധാനം: മണ്ഡലകാലം ആരംംഭിച്ച് 12 ദിവസങ്ങൾ കഴിഞ്ഞപ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശബരിമലയിൽ ഇരട്ടി വരുമാനം. 39 .68 കോടി രൂപയുടെ വരുമാനമാണ് ശബരിമലയിൽ ഉണ്ടായിരിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് വ്യക്തമാക്കി.

കഴിഞ്ഞ 12 ദിവസത്തിനിടെ എട്ട് ലക്ഷത്തിലധികം തീർത്ഥാടകരാണ് ശബരിമല ദർശനം നടത്തിയത്. തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ വർധനവ് വരുമാനത്തിലും പ്രതിഫലിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. വഴിപാടുകളിലൂടെയും നടവരവിലൂടെയുമാണ് വരുമാനം വർധിച്ചത്.

കഴിഞ്ഞ മണ്ഡലകാലത്ത് ഈ കാലയളവിൽ 21 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ ഇത് 39.68 കോടി രൂപയായാണ് വർധിച്ചത്. 15.47 കോടി രൂപ അരവണയിലൂടെയും 2.5 കോടി രൂപ അപ്പം വില്‍പ്പനയിലൂടെയും ലഭിച്ചെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു.

കാണിക്ക ഇനത്തിൽ ആദ്യ രണ്ട് ആഴ്ചയ്ക്കിടെ എട്ടുകോടി രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 13.76 കോടി രൂപയാണ് 12 ദിവസത്തിനുള്ളിൽ ഈ ഇനത്തിൽ ലഭിച്ചത്. കഴിഞ്ഞ വർഷത്തെ സംഘർഷഭരിതമായ അന്തരീക്ഷത്തിന് അയവ് വന്നതാണ് കൂടുതൽ തീർത്ഥാടകരെത്താൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Exit mobile version