പ്രതിപക്ഷ നേതാവിനെ ഉടന്‍ പ്രഖ്യാപിക്കും, ഇന്നുച്ചയോടു കൂടി എഐസിസിയില്‍ നിന്ന് പ്രഖ്യാപനം ഉണ്ടായേക്കും

ഡല്‍ഹി: കേരളത്തിലെ പ്രതിപക്ഷ നേതാവിനെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള എഐസിസി പ്രഖ്യാപനം ഇന്നുച്ചയോടു കൂടി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്‌. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

പാര്‍ലമെന്ററി ബോര്‍ഡിന്റെ ചുമതല വഹിക്കുന്ന മുകുള്‍ വാസ്‌നിക് ആണ് പ്രഖ്യാപനം നടത്തുക. രാവിലെ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അന്തിമ തീരുമാനം ഉണ്ടായത്. വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകുമെന്നാണ് സൂചന. രമേശ് ചെന്നിത്തല പദവി ഒഴിയേണ്ടി വരും.

അതേസമയം പ്രതിപക്ഷ നേതാവിനെ മാത്രമായിരിക്കും എഐസിസി പ്രഖ്യാപിക്കുക. കെപിസിസി പ്രസിഡന്‍റ്, യുഡിഎഫ് കണ്‍വീനര്‍ പദവികളിലേയ്ക്കുള്ള പ്രഖ്യാപനം വീണ്ടും നീളാനാണ് സാധ്യത.

പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് അഡ്വ. വിഡി സതീശനെയാകും എഐസിസി പ്രഖ്യാപിക്കുകയെന്നാണ് സൂചന. എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ക്കിടയില്‍ ഹൈക്കമാന്‍റ് പ്രതിനിധികള്‍ നടത്തിയ ഹിത പരിശോധനയില്‍ സതീശന്‍റെ പേരിനായിരുന്നു മുന്‍തൂക്കം.

സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമുണ്ടോ എന്നായിരുന്നു ഹൈക്കമാന്‍റ് പ്രതിനിധികളുടെ ചോദ്യം. ഉണ്ടെന്ന നിലപാടാണ് ഭൂരിപക്ഷം ജനപ്രതിനിധികളും സ്വീകരിച്ചത്. ഗ്രൂപ്പ് നേതാക്കളും കെപിസിസി നേതൃത്വവും രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുമ്പോൾ യുവ എംഎൽഎമാർ വി.ഡി.സതീശനൊപ്പമാണ്.

Exit mobile version