ഹാരിസിന്റെ മരണം: സത്യം പറഞ്ഞ നഴ്‌സിങ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത് നീതികേട്; ചില നഴ്‌സിങ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നു, വീഴ്ച ചൂണ്ടിക്കാട്ടി വനിത ഡോക്ടറും രംഗത്ത്

കളമശ്ശേരി: കൊവിഡ് ചികിത്സയിലായിരുന്ന സി കെ ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാല്‍ ആണെന്നുള്ള നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ലെന്ന് വനിതാ ഡോക്ടര്‍. ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നെന്നും സത്യംപറഞ്ഞ നഴ്‌സിങ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത് നീതികേടെന്നും ഡോക്ടര്‍ നജ്മ പറയുന്നു.

വെന്റിലേഷന്‍ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം നേരത്തെ തന്നെ അധികാരികളെ അറിയിച്ചിരുന്നെന്നും നജ്മ പറഞ്ഞു. ചില നഴ്‌സിങ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നു. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചതാണ്. രണ്ട് രോഗികള്‍ക്ക് പരിചരണക്കുറവ് മൂലം ഓക്‌സിജന്‍ ലഭിച്ചില്ലെന്നും ഡോ.നജ്മ പറഞ്ഞു.

എന്നാല്‍ കൊവിഡ് ചികിത്സയിലായിരുന്ന ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാല്‍ ആണെന്നുള്ള നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം സത്യവിരുദ്ധമാണെന്ന് കളമശ്ശേരി മെഡിക്കല്‍ കേളേജ് അധികൃതര്‍ പറഞ്ഞു. ഹാരിസിന് നല്‍കിയിരുന്ന ശ്വസന സഹായിയുടെ ട്യൂബ് ഊരിപ്പോകുന്നതല്ലെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Exit mobile version