കോട്ടയം: ഈ അധ്യയന വർഷം പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും നിർമിത ബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സി.ഇ.ഒ കെ. അൻവര്‍ സാദത്ത് പറഞ്ഞു.
കോട്ടയം എം.ഡി.സെമിനാരി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ലിറ്റില്‍ കൈറ്റ്സ് നോഡല്‍ ഓഫീസര്‍മാര്‍ക്കള്ള ജില്ലാതല ശില്പശാലയില്‍ മുഖ്യപ്രഭാഷണം ഓൺലൈനായി നടത്തുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ്ബുകള്‍ വഴി ഈ വര്‍ഷം മുന്തിയ പരിഗണന നല്‍കുന്ന ഒരു മേഖല ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങളുപയോഗിച്ചുള്ള കൈത്താങ്ങായിരിക്കുമെന്നും കൈറ്റ് സി.ഇ.ഒ പറഞ്ഞു.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 140യൂണിറ്റുകളിൽ നിന്നും 240മാസ്റ്റര്‍/മിസ്ട്രസ്മാര്‍ പങ്കെടുത്തു. ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന തരത്തിലുള്ള വിവിധ അവതരണങ്ങളും സെഷനുകളും
ഉള്‍പ്പെട്ടതായിരുന്നു ശില്പശാല.
ജില്ലാതലത്തിലെയും സംസ്ഥാനതലത്തിലെയും മികച്ച ലിറ്റില്‍ കൈറ്റ്സ് പ്രവർത്തന മാതൃകകള്‍, ആശയ പ്രചരണ രംഗത്ത് സ്കൂള്‍ വിക്കിയുടെ പ്രസക്തി, വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ ലിറ്റില്‍ കൈറ്റ്സിന്റെ സ്ഥാനം തുടങ്ങി വിവിധ അവതരണങ്ങളും ചര്‍ച്ചകളും നടന്നു.
വിദ്യാലയങ്ങളിലെ റോബോട്ടിക്സ് പഠനത്തിന് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ ചെയ്യേണ്ട പിന്തുണാപ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു. സെഷനുകളിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിർദ്ദേശങ്ങള്‍ക്ക് സമാപന സെഷനില്‍ കൈറ്റ് സി.ഇ.ഒ വിശദീകരണം നല്‍കി.
കൈറ്റ് കോട്ടയം ജില്ലാ കോ ഓർഡിനേറ്റർ തോമസ് വർഗീസ്, ജില്ലയിലെ മാസ്റ്റർ ട്രയിനർമാർ തുടങ്ങിയവര്‍ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
