മുംബൈ പേസ് കൊടുങ്കാറ്റിലും കുലുങ്ങാതെ ക്ലാസന്‍- അഭിനവ്; 13-4ല്‍ നിന്ന് 143-8ലെത്തി സണ്‍റൈസേഴ്സ്

ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം ഹെന്‍‌റിച്ച് ക്ലാസന്‍ വെടിക്കെട്ടില്‍ കരകയറി സണ്‍റൈസേഴ്സ് ഹൈദരാബാദ്. സ്വന്തം മൈതാനത്ത് ഒരുവേള 13-4 എന്ന നിലയിലായിരുന്ന സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറില്‍ 143-8 എന്ന സ്കോറിലെത്തി.

ആറാം വിക്കറ്റിലെ ഹെന്‍‌റിച്ച് ക്ലാസന്‍- അഭിനവ് മനോഹര്‍ കൂട്ടുകെട്ട് സണ്‍റൈസേഴ്സിന് ജീവന്‍ നല്‍കി. ക്ലാസന്‍ 44 പന്തുകളില്‍ 71 റണ്‍സ് അടിച്ചെടുത്തു. ഇംപാക്ട് പ്ലെയര്‍ അഭിനവ് മനോഹറും തിളങ്ങി. മുംബൈ ഇന്ത്യന്‍സിനായി പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് നാല് വിക്കറ്റ് നേടി.

സ്വന്തം തട്ടകത്തില്‍ 300 അടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് പവര്‍പ്ലേയില്‍ നടുങ്ങിവിറച്ചു. 13 റണ്‍സ് എടുക്കുന്നതിനിടെ സണ്‍റൈസേഴ്സ് ടോപ് ഫോറിനെ മുംബൈ പേസര്‍മാരായ ദീപക് ചാഹറും ട്രെന്‍ഡ് ബോള്‍ട്ടും കൂടാരം കയറ്റി. ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ട്രാവിസ് ഹെഡിനെ (4 പന്തില്‍ 0) വീഴ്ത്തി ബോള്‍ട്ടാണ് തുടക്കമിട്ടത്. മൂന്നാം ഓവറിലെ ഒന്നാം പന്തില്‍ ഇല്ലാത്ത വിക്കറ്റ് നല്‍കി ഇഷാന്‍ കിഷന്‍ (4 പന്തില്‍ 1) മടങ്ങി.

ചാഹറിന്‍റെ പന്ത് ബാറ്റിലുരസാതെ വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിയിട്ടും കിഷന്‍ റിവ്യൂ എടുത്തില്ല. നാലാം ഓവറിലെ മൂന്നാം ബോളില്‍ അഭിഷേക് ശര്‍മ്മയെ (8 പന്തില്‍ 8) ബോള്‍ട്ട് മലയാളി താരം വിഗ്നേഷ് പുത്തൂരിന്‍റെ കൈകളില്‍ എത്തിച്ചു. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെയും (6 പന്തില്‍ 2) ചാഹര്‍ പറഞ്ഞയച്ചു. പവര്‍പ്ലേയില്‍പ 24-4 എന്ന സ്കോറില്‍ സണ്‍റൈസേഴ്സ് ഇതോടെ തളയ്ക്കപ്പെട്ടു

Exit mobile version