സല്‍മാനും അബ്ദുള്ളയ്ക്കും ഇനി രണ്ട് പേരായി ജീവിക്കാം: സായാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി സൗദി ആശുപത്രി

റിയാദ്: യമനില്‍ നിന്നുള്ള സയാമിസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി
സൗദി ആശുപത്രി. റിയാദിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. യമന്‍ സയാമിസ് ഇരട്ടകളായ സല്‍മാന്‍, അബ്ദുള്ള എന്നീ കുരുന്നുകള്‍ക്കാണ് പുതുജീവിതം ലഭിച്ചത്.

10 മണിക്കൂര്‍ സമയം എടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ ആറ് ഘട്ടങ്ങളായാണ് പൂര്‍ത്തിയാക്കിയത്. വന്‍കുടല്‍, മൂത്രാശയം എന്നിവ ഒട്ടിച്ചേര്‍ന്ന സയാമിസ് ഇരട്ടകളെയാണ് വേര്‍പ്പെടുത്തിയത്.

വിവിധ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 35 അംഗ മെഡിക്കല്‍ സംഘമാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ കിംഗ് അബ്ദുല്ല ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ മേധാവിയും സയാമിസ് സര്‍ജനുമായ ഡോ. അബ്ദുല്ല അല്‍ റബീഅ പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ 55 സയാമിസ് ഇരട്ടകളെ സൗദി അറേബ്യ സജന്യമായി വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. 32 വര്‍ഷത്തിനിടെ 23 രാജ്യങ്ങളില്‍ നിന്നായി 127 സയാമിസ് ഇരട്ടകള്‍ക്ക് കിംഗ് അബ്ദുള്ള ചില്‍ഡ്രന്‍സ് ആശുപത്രി പരിചരണം നല്‍കിയിട്ടുണ്ട്.

Exit mobile version