ട്രോള്‍ ഹിറ്റായത് കൊണ്ട് പ്രതിഫലം കൂട്ടാനാകില്ല; ബാല ചോദിച്ചത് താങ്ങാന്‍ പറ്റാത്ത പ്രതിഫലം; രണ്ട് ലക്ഷം കൊടുത്തെന്ന് ഉണ്ണി മുകുന്ദന്‍

ഷെഫീക്കിന്റെ സന്തോഷം സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്‍ രംഗത്തെത്തി. സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം തന്നില്ലെന്ന ബാലയുടെ ആരോപണങ്ങള്‍ തള്ളിയ ഉണ്ണി മുകുന്ദന്‍ ബാല അടക്കമുള്ളവര്‍ക്ക് നല്‍കിയ പ്രതിഫലത്തിന്റെ തെളിവുകളും പുറത്തുവിട്ടു.

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും ബാലയ്ക്ക് ഒരു ദിവസം പതിനായിരം രൂപ എന്ന കണക്കില്‍ അഭിനയിച്ച ദിനം കണക്കാക്കി പ്രതിഫലമായി 2 ലക്ഷം രൂപ നല്‍കിയെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഛായാഗ്രാഹകന് മാത്രം ഏഴുലക്ഷം രൂപ പ്രതിഫലം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. വേതനമൊക്കെ നല്‍കിയതിന് ശേഷമാണ ്‌വിവാദമുണ്ടായത്. ഞാനും ബാലയും ഇക്കാര്യങ്ങള്‍ സംസാരിച്ചു. ഓണ്‍ലൈനില്‍ തനിക്ക് വലിയ പ്രശസ്തിയുണ്ടെന്നും അതുകൊണ്ട് തന്നെ പ്രതിഫലം കൂടുതല്‍ വേണമെന്നുമാണ് ബാല പറഞ്ഞത്.

നിര്‍മാതാവായ തനിക്കു താങ്ങാന്‍ കഴിയാത്ത വലിയ തുകയാണ് അദ്ദേഹം ചോദിച്ചത്. എന്റെ കഴിഞ്ഞ സിനിമയുടെ സംവിധായകന് വണ്ടി കൊടുത്ത കാര്യം വരെ അദ്ദേഹം മുന്നോട്ടുവച്ചു. കുറച്ച് ട്രോളുകള്‍ കൊണ്ട് ഒരാള്‍ പ്രശ്‌സതനായെന്ന് പറഞ്ഞ് ഇതുവരെ ഒരാള്‍ക്കും മലയാള സിനിമയില്‍ പ്രതിഫലം കൂട്ടികൊടുത്തതായി എനിക്ക് തോന്നുന്നില്ല. എനിക്ക് പറ്റുന്നതാണെങ്കില്‍ ഞാന്‍ ചെയ്യുമായിരുന്നു. ബാല ഇപ്പോഴും സുഹൃത്താണെന്നും വ്യക്തിപരമായി ഒരു വിരോധവുമില്ലെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു. വ്യക്തിപരമായി അദ്ദേഹത്തിന്റെ പ്രകടനം ഇഷ്ടപ്പെട്ടെന്നും താരം വെളിപ്പെടുത്തി.

Exit mobile version