കോട്ടയം: കോട്ടയം ജില്ലയിലെ വിജയപുരം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന മാങ്ങാനത്തെ ഒരു ചെറിയ സ്ഥലമാണ് മക്രോണി. പുതുപ്പള്ളി കോട്ടയം വാഹനയാത്രക്കാർ ഉൾപ്പെടെയുള്ള കോട്ടയം നിവാസികൾക്ക് സുപരിചിതമായ നാമമാണ് മക്രോണി. മക്രോണി പ്രശസ്തമാണെങ്കിലും ഈ പേര് എങ്ങനെയാണ് ഈ നാടിനു ലഭിച്ചതെന്ന് മിക്കവർക്കും അറിയില്ല.
പ്രശസ്ത കഥാപ്രസംഗകനായ “മക്രോണി രാജൻ” വർഷങ്ങൾക്ക് മുൻപ് ഈ സ്ഥലത്ത് കഥപ്രസംഗം അവതരിപ്പിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്ന കഥാപ്രസംഗങ്ങൾ നടത്തി പ്രസിദ്ധി നേടിയ വ്യക്തിയായിരുന്നു മക്രോണി രാജൻ. ഇദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങൾ കൂടുതലായും കമ്മ്യൂണിസത്തെ വിമർശിക്കുന്നവയായിരുന്നു.
രാഷ്‌ടീയ എതിരാളികൾക്ക് കുറിക്ക് കൊള്ളുന്ന കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചിരുന്ന “മക്രോണി രാജനെ” മാങ്ങാനത്ത് എത്തിച്ചത് അക്കാലത്തെ കോൺഗ്രസ്സ് പ്രവർത്തകരായിരുന്നു എന്ന് പഴമക്കാർ ഓർക്കുന്നു. കോൺഗ്രസ്സ് വളരെയേറെ ശക്തി പ്രാപിച്ചിരുന്ന കാലമായിരുന്നു ആ നാളുകളത്രയും.
ചിറയായി കിടന്നിരുന്ന ഈ സ്ഥലത്ത് പാലം പണിതപ്പോൾ പ്രസ്തുത ചടങ്ങിന് മുന്നോടിയായി “മക്രോണി രാജൻ” ഇവിടെയെത്തി കഥപ്രസംഗം അവതരിപ്പിച്ചിരുന്നു.
അന്നത്തെ പഴമക്കാർ മക്രോണിയിലെത്തി ഇദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങൾ ശ്രവിച്ചിരുന്നു. അങ്ങനെയാണ് മക്രോണി എന്ന പേര് മാങ്ങാനത്തെ ഈ സ്ഥലത്തിന് ലഭിച്ചതെന്നാണ് പഴമക്കാർ പറയുന്നത്.
2022 ൽ തൃശ്ശൂരിലെ ഒരു പബ്ലിക്കേഷന്‍ഷന്‍സിന്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തിയ നോവല്‍ മത്സരത്തില്‍ 221 കൃതികളില്‍ നിന്നും മികച്ച നാലു നോവലുകളെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുകയാണ്. അതില്‍ ഒരു കൃതിയാണ് മക്രോണി. കേരളത്തിലെ മികച്ച സാഹിത്യകാരന്മാർ അടങ്ങുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.
മക്രോണി തോട്ടിലൂടെ വരാലുകളും അണ്ടികള്ളികളും പള്ളത്തിമീനും ഇപ്പോഴും നീന്തി നടക്കുന്നുണ്ടാവും… അവര്‍ക്കറിയുമോ എന്നറിയില്ല… എന്നാലും ആ പുരസ്കാരത്തിന്റെ സന്തോഷം അവരും അറിഞ്ഞുകാണും എന്നു തന്നെ കരുതുന്നു.
മക്രോണിയിലെ തണല്‍ മരങ്ങളും മറഞ്ഞുപോയ പാടവരമ്പുകളും പാടങ്ങളും സാക്ഷിയാവുകയാണ്. മക്രോണിയിലൂടെ കുടമണി കിലുക്കി കടന്നുപോയ ഒരു കാളവണ്ടിയുണ്ടായിരുന്നു… അവിടെ അടുത്ത് ഒരു അപ്പിയമ്മയും പൊട്ടന്‍ കടുവയും ഉണ്ടായിരുന്നു.
മക്രോണി പാടവരമ്പിലൂടെ വരാലിനെ പിടിക്കാന്‍ നടന്ന മോനായിയും വെള്ളപ്പൊക്കത്തില്‍ പാടത്തിന്റെ ആഴത്തിലേക്ക് മുങ്ങിപ്പോയ പന്ത്രണ്ടുകാരനെ മരണത്തില്‍ നിന്നു രക്ഷിച്ച മോനിയും…. അടക്കം പലരും കയറിവരുന്ന കഥ…
ഭൂതത്തില്‍ നിന്നു വര്‍ത്തമാനകാലത്തേക്കും ഭാവിയിലേക്കും സഞ്ചരിക്കുന്നു. വ്യവസ്ഥാപിതമാകുന്ന പ്രത്യയശാസ്ത്രങ്ങളോടും രീതീശാസ്ത്രങ്ങളോടും കലഹിക്കുന്ന ഒരു കഥാപാത്രം കൃതിയില്‍ ജീവിക്കുന്നു. പെട്രോൾ പമ്പും, കേരളത്തിലെ ഏഴാമത്തെ ബഹുനില കെട്ടിടവും, കോഴഞ്ചരി കോട്ടയം പ്രധാന റോഡും കടന്നു പോകുമ്പോൾ ഗ്രാമത്തില്‍ നിന്നും ആധുനിക നഗരത്തിലേക്ക് മക്രോണി വളര്‍ന്നു മാറുന്നു.
അസാധാരണമാം വിധം രചനാ മികവു പുലര്‍ത്തുന്ന പുസ്തകങ്ങളില്‍ നിന്നും നാലു കൃതികളെ ഒന്നാം സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. 25000 രൂപ വീതം നാലുകൃതികള്‍ക്കുമായും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹമായ ഒരു കൃതിക്ക് 11111 രൂപയും നല്കപ്പെടുന്നു. എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കുമായി ഈ സന്തോഷം പങ്കുവെയ്ക്കുന്നു. കഴിഞ്ഞ ദിവസം വാട്ട്സ് ആപ്പിലൂടെ പ്രചരിച്ച ഒരു ചെറിയ കുറിപ്പാണ് ഈ ലേഖനത്തിന് ആധാരം.