താലി കെട്ടിന് പിന്നാലെ വരന്റെ കാലിലെ പരിക്ക് കണ്ടു വഴക്കായി; വിവാഹത്തിന് നിമിഷങ്ങള്‍ക്ക് പിന്നാലെ വേര്‍പിരിഞ്ഞ് ദമ്പതികള്‍

തിരുപ്പൂര്‍: താലികെട്ടി വിവാഹം കഴിച്ചതിന് നിമിഷങ്ങള്‍ക്കുള്ളില്‍ നവദമ്പതിമാര്‍ വിവാഹവേദിയില്‍ വെച്ചുതന്നെ വേര്‍പിരിഞ്ഞു. തിരുപ്പൂര്‍ നഗരത്തിലെ പൂളുവപ്പട്ടിയിലാണ് സംഭവം. പൂളുവപ്പട്ടി നിവാസിയായ 32 വയസ്സുള്ള വസ്ത്രശാല തൊഴിലാളിയും 25 കാരിയുമാണ് വിവാഹിരായത്.

വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. വിവാഹദിനത്തില്‍ താലികെട്ടിയശേഷം മണ്ഡപത്തില്‍ വന്നപ്പോഴാണ് വരന്റെ ഒരുകാലില്‍ അപകടം മൂലമുണ്ടായ ഗുരുതര പരിക്കും ശസ്ത്രക്രിയയുടെ അടയാളങ്ങളും നവവധുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് കാര്യങ്ങള്‍ വരന്‍ വിശദീകരിച്ചെങ്കിലും ഇക്കാര്യം തന്നില്‍നിന്നും ഈ വസ്തുത മറച്ചുവെച്ചതിനെ യുവതി ചോദ്യംചെയ്തു. തുടര്‍ന്നുനടന്ന വാഗ്‌വാദത്തിനുപിന്നാലെ വേര്‍പിരിയാന്‍ തീരുമാനിച്ചു.

സംഭവമറിഞ്ഞെത്തിയ നഗരത്തിലെ പോലീസ് സംഘം പ്രശ്നംപരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വരന്‍ സ്ഥിരമായി ജോലിക്ക് പോകുന്നില്ലെന്ന ആരോപണവും വധുവിന്റെ വീട്ടുകാര്‍ നടത്തിയതിനെ തുടര്‍ന്ന്, വേര്‍പിരിയുകയാണെന്ന് രണ്ടുകൂട്ടരും ഒപ്പിട്ട രേഖയുടെപകര്‍പ്പ് പോലീസിന് കൈമാറുകയായിരുന്നു.

Exit mobile version