രാജ്യത്ത് കോവിഡ് കേസുകളില്‍ അതിവേഗ വര്‍ധന; പ്രതിദിന രോഗികള്‍ കാല്‍ ലക്ഷം കടന്നു, ഒരാഴ്ചക്കിടെ നാലിരട്ടി വര്‍ധന; കര്‍ശന നിയന്ത്രണം

രാജ്യത്ത് കോവിഡ് കേസുകളില്‍ അതിവേഗ വര്‍ധന. പ്രതിദിന രോഗികള്‍ കാല്‍ ലക്ഷം കടന്നു. ഒരാഴ്ചക്കിടെ നാലിരട്ടി വര്‍ധനയാണ് കേസുകളിലുണ്ടായത്. പുതുതായി 27,553 കോവിഡ് കേസുകളാണുള്ളത്. ഇതുവരെ 1525 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പുതുതായി 284 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ മഹാരാഷ്ട്രയില്‍-460 ആണ്. ഡല്‍ഹിയില്‍ 351 ഉം ഗുജറാത്തില്‍ 136 ഉം ഒമിക്രോണ്‍ കേസുകളുണ്ട്.

ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയേക്കാള്‍ വ്യാപിച്ചതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചത്തോടെ രാജ്യത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തില്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. രോഗികളെ നിരീക്ഷിക്കാന്‍ താല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കാനും ഗ്രാമീണ മേഖലയ്ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഹ്രസ്വകാലം നീണ്ടു നില്‍ക്കുന്ന കോവിഡ് തരംഗം ഇന്ത്യയില്‍ ഉടനെ തന്നെ ഉണ്ടായേക്കാമെന്ന കേംബ്രിജ് സര്‍വകലാശാല വികസിപ്പിച്ച കൊറോണ വൈറസ് ട്രാക്കര്‍ പ്രവചിച്ചിരുന്നു. മേയ് മാസത്തില്‍ ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്നും ഈ ട്രാക്കര്‍ സംവിധാനം കൃത്യമായി പ്രവചിച്ചിരുന്നു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ സ്‌ഫോടനാത്മക വളര്‍ച്ചയുണ്ടാകുമെന്നും എന്നാല്‍ അതിതീവ്ര വളര്‍ച്ചയുടെ ഘട്ടം ഹ്രസ്വമായിരിക്കുമെന്നും കേംബ്രിജ് സര്‍വകലാശാലയിലെ ജഡ്ജ് ബിസിനസ്സ് സ്‌കൂള്‍ പ്രഫസര്‍ പോള്‍ കട്ടുമാന്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, മിക്കവാറും ഈ ആഴ്ചയ്ക്കുള്ളില്‍ തന്നെ പുതിയ അണുബാധകളുടെ എണ്ണം ഉയരാന്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി തെലങ്കാനയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചു, കടകളിലും ഓഫീസുകളിലും മാസ്‌കുകള്‍ കര്‍ശനമാക്കി. സ്‌കൂളുകളിലും സ്ഥാപനങ്ങളുലും കോവിഡ് മുന്‍ കരുതലുകള്‍ കര്‍ശനമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴയീടാക്കും. ഹരിയാനയില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. കോവിഡ് കേസുകള്‍ കൂടിയ ജില്ലകളില്‍ വൈകീട്ട് അഞ്ചിന് ശേഷം മാര്‍ക്കറ്റുകളും മാളുകളും അടച്ചിടും. റെസ്റ്റോറന്റുകളില്‍ പ്രവേശനം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായും പരിമിതപ്പെടുത്തി.

അതിനിടെ, കോവിഡ് വ്യാപനത്തില്‍ ഡല്‍ഹിയെ കുറ്റപ്പെടുത്തി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ഛന്നി രംഗത്ത്വന്നു. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഡല്‍ഹി മാതൃക പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും ഒട്ടേറേ പേര്‍ ഡല്‍ഹിയില്‍ നിന്ന് ചികിത്സക്ക് പഞ്ചാബില്‍ എത്തിയെന്നും ചരണ്‍ജീത് സിങ് ഛന്നി പറഞ്ഞു. അരവിന്ദ് കെജ്രിവാള്‍ വ്യാജ വാഗ്ദാനങ്ങള്‍ നടത്തുകയാണെന്നും ഛന്നി കുറ്റപ്പെടുത്തി.

 

Exit mobile version