ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി ആൾദൈവമായ ടെലിവിഷൻ താരം അന്നപൂർണ്ണി ദേവി, ചെന്നൈ പോലീസിലാണ് പരാതി സമർപ്പിച്ചത്. ടെലിവിഷൻ താരം അന്നപൂർണ്ണി ദേവിയായി മാറിയതിന്റെ അമ്പരപ്പിലായിരുന്നു നാട്ടുകാർ. സെൽവതെല്ലാം ഉൺമൈ എന്ന പരിപാടിയിലാണ് അന്നപൂർണ്ണി പങ്കെടുത്തിരുന്നത്. കുടുംബ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരു കേട്ട ടിവി പരിപാടിയാണ്. ദേവിയായി മാറി തട്ടിപ്പ് നടത്തുകയായിരുന്നു അന്നപൂർണിയെന്ന ആരോപണം ശക്തമായതോടെ പോലിസും രംഗത്തിറങ്ങിയിരിക്കുകയാണ്. അനുയായികൾക്ക് അനുഗ്രഹം നൽകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
ആത്‌മീയ സേവനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് നിരവധി ഫോൺ കോളുകളാണ് വരുന്നതേ. തന്നെ വധിക്കുമെന്ന ഭീഷണിയും ശക്തമാണ്. ചില യൂട്യൂബ് ചാനലുകൾ തൻ്റെ ഭർത്താവിൻ്റെ മരണത്തിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. തെറ്റായ സന്ദേശങ്ങളാണ് ഇവർ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ആറ് വർഷമായി ‘നാച്ചുറൽ സൗണ്ട്’ എന്ന പേരിൽ ആധ്യാത്‌മിക പരിശീലനവും ക്ലാസുകളുമാണ് താൻ നടത്തുന്നത്. ആത്‌മീയതയും ദൈവവും എന്താണെന്നും താൻ ആരാണെന്നും എന്തിനാണ് ഇവിടെയുള്ളതെന്നും വ്യക്തമാക്കാനാണ് ഇവിടെ എത്തിയത്. തൻ്റെ ആത്‌മീയ ജോലി ഇനിയും തുടരും. താൻ ആൾദൈവം അല്ലെന്ന് ഒപ്പമുള്ളവർക്കറിയാം. എൻ്റെ ആത്‌മീയ രീതികൾ എന്താണെന്നും അവർക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
പീഠത്തിൽ ഉപവിഷ്ഠയായ അന്നപൂർണിയുടെ കാൽക്കൽ വീണു അനുയായികൾ പൊട്ടിക്കരയുന്നതിന്റെയും ദേവി ഇവർക്ക് അനുഗ്രഹം നൽകുന്നതിന്റെയുമെല്ലാം വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെ, സംഭവത്തിലെ വാസ്തവം എന്തെന്ന് അന്വേഷിച്ച പൊലീസിന് വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന റിപ്പോർട്ട് ആണ് ലഭിച്ചത്. ചെങ്കൽപേട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയെന്നറിഞ്ഞ യുവതി നിമിഷ നേരം കൊണ്ട് ഒളിവിൽ പോയിരുന്നു. ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പറ്റിക്കുകയാണ് അന്നപൂർണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമർശനം.
