ലോകം ഉറങ്ങികിടക്കുന്ന ആ അര്‍ദ്ധരാത്രി; ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണർന്ന 1947 ആഗസ്റ്റ് 15; സ്വാതന്ത്ര്യ സ്മൃതികള്‍ക്ക് ഇന്ന് 75 വര്‍ഷം; ത്രിവര്‍ണ പ്രഭയില്‍ രാജ്യം;

ലോകം ഉറങ്ങികിടക്കുന്ന ആ അര്‍ദ്ധരാത്രി; ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണർന്ന 1947 ആഗസ്റ്റ് 15; സ്വാതന്ത്ര്യ സ്മൃതികള്‍ക്ക് ഇന്ന് 75 വര്‍ഷം.

സ്വതന്ത്ര ഭാരതത്തിനായി ജീവന്‍ ബലികഴിപ്പിച്ച ധീരയോദ്ധാക്കളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓര്‍ക്കാനുമാണ് ഈ ദിനം വിപുലമായി പരിപാടികളോടെ കൊണ്ടാടുന്നത്.

ഇത്തവണ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവം രാജ്യമൊട്ടാകെ ആഘോഷിക്കുകയാണ്. ‘ഹര്‍ ഘര്‍ തിരംഗ’ ക്യാംപെയിനിന്റെ ഭാഗമായി രാജ്യത്തെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തി. 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ആഗസ്റ്റ് 15ന് ആരംഭിച്ച പരിപാടി സ്വാതന്ത്ര്യ ദിനത്തിന് അവസാനിക്കും. എല്ലാ വീടുകളിലും സ്വാതന്ത്ര്യാഘോഷത്തിന്റെ അന്തരീക്ഷം എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒപ്പം ജനങ്ങളെയാകെ വജ്ര ജയന്ത്രിയില്‍ പങ്കാളിയാക്കാനും ഇതിലൂടെ ശ്രമിക്കുന്നു.

സ്വതന്ത്ര്യദിന പുലരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും. ഈ സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് ടൌഡ് ആര്‍ടിലറി ഗണ്‍ സിസ്റ്റം ഉപയോഗിച്ച് ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കും. ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഗണ്‍ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്. കോവിഡ് മുന്നണി പോരാളികളും, മോര്‍ച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉള്‍പ്പെടെയുള്ള 7000 അതിഥികളാണ് ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് സാക്ഷിയാവുക. ഇരുപതിലധികം വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ആഘോഷങ്ങളില്‍ പങ്കെടുക്കും.

പതാക ഉയര്‍ത്തലിന് പിന്നാലെ രാജ്യത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. തന്റെ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, രാജ്യം കഴിഞ്ഞവര്‍ഷം നേടീയ അംഗീകാരങ്ങള്‍, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങള്‍, അവ പരിഹരിക്കുന്നതിലേക്കുള്ള നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടാകും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കും. സ്വാതന്ത്ര്യദിന പരിപാടികള്‍ ഔദ്യോഗികമായി പ്രക്ഷേപണം ചെയ്യുന്നത് ദൂരദര്‍ശനാണ്.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സായുധ സേനയുടെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും പരേഡുകള്‍ നടക്കും. സ്വാതന്ത്ര്യസമരത്തിന്റെയും ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പാരമ്പര്യങ്ങളുടെയും രംഗങ്ങള്‍ ഇതില്‍ പ്രദര്‍ശിപ്പിക്കും. വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും വലിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കും. മുഖ്യമന്ത്രിമാരും ഗവര്‍ണര്‍മാരും മന്ത്രിമാരും ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തും.

രജൗരിയിലെ സൈനിക ക്യാംപിലുണ്ടായ ചാവേര്‍ ആക്രമണത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍. ചെങ്കോട്ടയ്ക്ക് ചുറ്റും മാത്രം പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പട്ടം പറപ്പിക്കുന്നത് പോലും നിരോധിച്ച് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹൈ റെസല്യൂഷന്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ച് കഴിഞ്ഞു.

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസ നേര്‍ന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്‌നിക്കേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതീയര്‍ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂര്‍ണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ. സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ നമുക്ക് ആദരത്തോടെ ഓര്‍ക്കാമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പൂര്‍ണമായും മലയാളത്തിലായിരുന്നു ഗവര്‍ണറുടെ സ്വാതന്ത്ര്യദിന ആശംസ.

Exit mobile version