ഞാനാ ശരീരം നോക്കിയിരുന്നു. കൊണ്ടുപോവാൻ നേരമായി.. അവസാനത്തെ ഉമ്മ.. ആ നിമിഷം എനിക്കു തോന്നി.. എനിക്കു മാഷിന്റെ ഒരു കുട്ടിയെ വേണം…

കണ്ണീരിൽ ചാലിച്ചെഴുതിയ കവിതയാണ് ഷിൽനയുടെയും സുധാകരൻ മാഷിന്റെയും ജീവിതം.തന്റെ പ്രിയപ്പെട്ടവനെ കുറിച്ചുള്ള ഷില്‍നയുടെ ഓരോ പങ്കുവയ്ക്കലുകളും സോഷ്യല്‍ മീഡിയ ഹൃദയത്തിലേറ്റു വാങ്ങാറുണ്ട്. സ്വാർത്ഥതയുടെ ലോകത്ത് മരിച്ചിട്ടും മരിക്കാതെ നിൽക്കുന്ന ആ പ്രണയഗാഥ ഹൃദ്യമായ കുറിപ്പിലൂടെ ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. സുധാകരൻ മാഷിന്റെ ഓർമ്മദിനത്തിൽ സുനിൽ കുമാർ കാവിൻചിറയാണ് വരികളിലൂടെ ആ പ്രണയകഥ പറഞ്ഞത്.

സുധാകരന്‍,മാഷിന്‍റെ ഓര്‍മ്മദിനമാണിന്ന്…

ഒൻപതാം_ക്ലാസ്സിൽ,പഠിക്കുമ്പോഴാണ് ഇന്റർസോൺ കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടിയ പയ്യന്നൂർ കോളേജ് വിദ്യാർത്ഥി കെ വി സുധാകരന്റെ കവിത, ഷിൽന വായിക്കുന്നത്. ആ കവിതയുടെ സൃഷ്ടാവിനോട് ആരാധന തോന്നിയ അവൾ, ഒരു നാലുവരി കത്തെഴുതി കോളേജിലെ വിലാസത്തിൽ അയാൾക്കയച്ചു. പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും അയാളുടെ മറുപടിക്കത്തവൾക്ക് കിട്ടി. കത്തുകളിലൂടെ അവർ കൂടുതൽ അടുത്തു. ഒരുനാൾ അവൾ അയാളോട് തന്റെ പ്രണയം തുറന്ന് പറഞ്ഞു. ഒരിക്കൽപ്പോലും നേരിൽ കാണാതെ. അയാളവളെ പിൻതിരിപ്പിക്കാൻ ആവുന്നത് ശ്രമിച്ചു. ഒടുവിൽ പരിചയപ്പെട്ട് ആറ് കൊ ല്ലങ്ങൾക്ക് ശേഷം കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ വച്ച് അവരാദ്യമായി തമ്മിൽക്കണ്ടു.

തന്റെ_പൊക്കമില്ലായ്മയും,കഷണ്ടിയും, ദാരിദ്ര്യവും പറഞ്ഞ് അയാളവളെ പിൻതിരിപ്പിക്കാൻ നോക്കിയെങ്കിലും അവൾ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം അവളയാൾക്കൊരു സമ്മാനം നൽകി…

ഷിൽനെയും, സുധാകരൻ മാഷും

തന്റെ_ഫ്രെയിം,ചെയ്ത ഒരു ഫോട്ടോ,അത് വാങ്ങിനോക്കിയിട്ട് തിരികെ കൊടുത്തിട്ടയാൾ പറഞ്ഞു….”ചോർന്നൊലിക്കുന്ന, ചാണകം മെഴുകിയ രണ്ട് മുറികളുള്ള എന്റെ വീട്ടിൽ ഇത്രയും നല്ലൊരു ഫോട്ടോ വയ്ക്കേണ്ടത് എവിടെയെന്നെനിക്ക് അറിയില്ല…!ആ കൂടിക്കാഴ്ചയ്ക്ക്,ഒരു കൊ ല്ലത്തിനപ്പുറം അവർ വിവാഹിതരായി. എല്ലാവരുടെയും അനുഗ്രഹത്തോടെ തന്നെ. സുധാകരന്റെ സ്വഭാവത്തിന് മുന്നിൽ, അയാളുടെ ദാരിദ്ര്യം ഷിൽനയുടെ വീട്ടുകാർക്കൊരു തടസ്സമായില്ല.

ഒരദ്ഭുതം പോലെ ഒരേദിവസം തന്നെ സുധാകരന് ഹൈസ്ക്കൂൾ അദ്ധ്യാപകനായും, ഷിൽനയ്ക്ക് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയായും ജോലി കിട്ടി.പിന്നീട്,അദ്ദേഹം തലശ്ശേരി ബ്രണ്ണൻ കോളേജിൽ മലയാളം അദ്ധ്യാപകനായി. ജീവിതം,സന്തോഷമായി മുന്നോട്ടു പോയെങ്കിലും,ഒരു കുഞ്ഞില്ലാത്ത ദു:ഖം അവരെ അലട്ടി. കോഴിക്കോട് എആർഎംസി യിലെ ഡോക്ടർ കുഞ്ഞുമൊയ്തീന്റെ കീഴിൽ അവർ വന്ധ്യതാ ചികിത്സ തുടങ്ങി. രണ്ട് തവണ ഐവിഎഫ് ചെയ്തെങ്കിലും പരാജയപ്പെട്ടു. ചികിത്സയുടെ ഭാഗമായി സുധാകരൻ മാഷിന്റെ ബീജം ആശുപത്രിയിൽ എടുത്ത് സൂക്ഷിച്ചിരുന്നു. 2017 ഓഗസ്റ്റ് -18 ന്,വീണ്ടും ഐവിഎഫ് ചെയ്യാൻ തീരുമാനിച്ചിരിക്കെ, തലേന്ന് ഒരു ലോറിയിടിച്ച് സുധാകരൻ മാഷ് മ ര ണപ്പെട്ടു.

”എനിക്കൊന്നുമില്ലായിരുന്നു ബാക്കി. കുറച്ച് പുസ്തകങ്ങൾ, കുറെ കവിതകൾ, കത്തുകൾ…”ഞാനാ ശരീരം നോക്കിയിരുന്നു. കൊണ്ടുപോവാൻ നേരമായി… അവസാനത്തെ ‘ഉമ്മ‘….ആ,നിമിഷം,എനിക്കു തോന്നി, ”എനിക്കു, മാഷിന്റെ ഒരു കുട്ടിയെ വേണം… അടുത്ത ദിവസം ഞാൻ അനിയനോട് പറഞ്ഞു.”എനിക്ക്,ചികിത്സ തുടരണമെന്നുണ്ട്,അവൻ തലയാട്ടി. ഇപ്പോ ഇത് സംസാരിക്കാനുള്ള സമയമായിട്ടില്ല. നമുക്കാലോചിക്കാം. ”അച്ഛനും അമ്മയും സമ്മതിക്കുമോ? എനിക്കു വേവലാതി തോന്നി. എന്റെ ഈ പ്രായത്തിൽ ഇനിയും ഒരു ജീവിതം തുടങ്ങിക്കൂടേ എന്ന് അവർ ആലോചിച്ചാലോ? ”പക്ഷേ അച്ഛൻ… അച്ഛൻ ഒരു വാക്ക് മറുത്തു പറഞ്ഞില്ല. എന്റെ കൂടെ നിന്നു. ഇങ്ങനെയൊരു അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം…അങ്ങനെ,ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭർത്താവിന്റെ ബീജം സ്വന്തം ഗർഭപാത്രത്തിൽ നിക്ഷേപിച്ച് ഷിൽന ഗർഭിണിയായി.അവളങ്ങനെ,ഇരട്ടക്കുട്ടികള്‍ക്ക് ജന്‍മമേകി, ഇരട്ടപ്പെൺകുട്ടികൾ.

’നിമയും… ‘നിയയും..ഷില്‍ന,പറയുന്ന ഈ ജീവിതത്തിനപ്പുറം,ഒരു കവിതയില്ല…കണ്ണീരണിഞ്ഞ ഒരു കഥയുമില്ല…മുഖപുസ്തകത്തിലെ,മറ്റേത് ചിത്രത്തിനെക്കാളും,മറ്റേത് സുഹൃത്തുകളെകാളും എന്നെ ഏറെ സന്തോഷിപ്പിക്കുന്ന ചിത്രമാണ് ഈ അമ്മയുടെയും മാലാഖ കുഞ്ഞുങ്ങളുടെയും.ചില,ജന്‍മങ്ങള്‍ക്ക് ചില നിയോഗങ്ങളുണ്ട്…ഷില്‍ന…അങ്ങ് നന്‍മയുടെ ചരിത്രമാണ്…സ്നേഹത്തിന്‍റെ, വാത്സല്യത്തിന്‍റെ, തീരാത്ത പ്രണയത്തിന്‍റെ ചരിത്രം…..ആ നല്ല മാഷിന്‍റെ, സുഹൃത്തിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം….

Exit mobile version