അയാളുടെ ഡിസ്മിസല്‍ ഓര്‍ഡറും വാങ്ങിയിട്ടേ നിങ്ങളുടെ വീട്ടില്‍ വരൂ; ആ വാക്കുകള്‍ സത്യമായി; നിറമിഴികളോടെ വിസ്മയയുടെ അച്ഛന്‍

കേരളത്തില്‍ തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ നടപടി. അന്വേഷണം പൂര്‍ത്തിയാകും മുന്നേ സര്‍വീസില്‍ നിന്ന് വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പിരിച്ചു വിട്ട സംഭവം കേരള ചരിത്രത്തില്‍ തന്നെ ആദ്യത്തേതാതായിരിക്കും. കേരളീയ മനസാക്ഷിയെ ഏറെ നോവിച്ച വിസ്മയയുടെ മരണത്തില്‍ നീതിപുലരാന്‍ കാത്തിരുന്ന ഓരോരുത്തര്‍ക്കും സന്തോഷം പകരുന്നതായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ ഔദ്യോഗിക പ്രഖ്യാപനം. ചരിത്രപരമായ തീരുമാനം എന്നതിനപ്പുറം ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമുള്ള സന്ദേശവും മുന്നറിയിപ്പും കൂടിയാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും കടുത്ത തീരുമാനം എടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

മോട്ടര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു കിരണ്‍. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമാണ്. 1960-ലെ കേരള സിവിള്‍ സര്‍വീസ് റൂള്‍ പ്രകാരമാണ് കിരണിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ തുടര്‍ജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാല്‍ പെന്‍ഷനും അര്‍ഹതയുണ്ടാവില്ല. ജൂണ്‍ 21നാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിറമിഴികളോടെയാണ് വിസ്മയയുടെ കുടുംബാംഗങ്ങള്‍ പ്രഖ്യാപനം കേട്ടത്. അയാളുടെ ഡിസ്മസല്‍ ഓര്‍ഡര്‍ വാങ്ങിക്കൊണ്ടേ നിങ്ങളുടെ വീട്ടില്‍ വരികയുള്ളൂ എന്ന് ആന്റണി രാജു സാര്‍ പറഞ്ഞിരുന്നു. ആ വാക്കുകള്‍ സത്യമായി. നീതി പുലര്‍ന്നു. സര്‍ക്കാരിനോടുള്ള നന്ദിയും കടപ്പാടും ഞങ്ങള്‍ മറക്കില്ല. പൊലീസ് അന്വേഷണത്തില്‍ നൂറു ശതമാനം സംതൃപ്തിയുണ്ട്.- വിസ്മയുടെ അച്ഛന്‍ വിക്രമന്‍ പിള്ള പറയുന്നു.

Exit mobile version