‘ഈ കടയില്‍ നിന്നും ബിജെപിക്കാര്‍ക്ക് ഒരു സാധനവും ലഭിക്കുന്നതല്ല’; ദ്വീപില്‍ പ്രതിഷേധം ശക്തം 

തന്റെ കടയില്‍ നിന്നും ബിജെപിക്കാര്‍ക്ക് സാധനങ്ങള്‍ നല്‍കില്ലെന്ന നോട്ടീസ് പതിച്ച് ലക്ഷദ്വീപിലെ കച്ചവടക്കാരന്‍. ‘ഈ കടയില്‍ നിന്നും ബിജെപിക്കാര്‍ക്ക് ഒരു സാധനവും നല്‍കില്ല’ എന്ന് കാര്‍ഡ്‌ബോര്‍ഡില്‍ എഴുതി കടക്ക് മുന്നില്‍ സ്ഥാപിക്കുകയായിരുന്നു. 3 എഫ് എന്ന സ്റ്റോറാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടിലിന്റെ ജനവിരുദ്ധ നയങ്ങള്‍ കാരണം ഇതിനകം ലക്ഷദ്വീപില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഇത്തരമൊരു നടപടി. ഒപ്പം ലക്ഷദ്വീപ് ബിജെപിയില്‍ നിന്നും നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൂട്ടരാജിയും നടക്കുന്നുണ്ട്.

ഇന്ന് മാത്രം ചെത്തിലാത്ത് ബിജെപിയില്‍ നിന്നും പ്രസിഡണ്ട് ആമിന ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുല്‍ ഹമീദ്.എംപി, നൗഷാദ് പള്ളിച്ചപുര, മുല്ലക്കോയാ, ഉമ്മുല്‍ കുലുസ് സൗഭാഗ്യ വീട്, തുടങ്ങിയവര്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബിത്ര ബിജെപി പ്രസിഡന്റ് ഹമീദ് കാക്കയില്ലവും ഇന്ന് ബിജെപി അംഗത്വം രാജിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ലക്ഷദ്വീപ് ജനതയോട് ബിജെപി നേതാക്കള്‍ കാണിക്കുന്ന ക്രൂരമായ അവഗണന, ഐഷാ സുല്‍ത്താനക്ക് നേരെയുള്ള ബിജെപി ഘടകത്തിന്റെ നടപടി എന്നിവയില്‍ പ്രതിഷേധിച്ചാണ് രാജി.

ചാനല്‍ ചര്‍ച്ചക്കിടെ ഐഷ സുല്‍ത്താന നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ അവര്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം നടക്കുകയാണ്. സംഭവത്തില്‍ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കവരത്തി പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്

Exit mobile version