പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിയമ ഭേദഗതി എതിരഭിപ്രായത്തെ നിശ്ശബ്ദമാക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷണ്‍ ട്വീറ്റില്‍ പറഞ്ഞു. ഐ.ടി. നിയമത്തിലെ സമാനമായ സെക്ഷന്‍ 66-എ റദ്ദ് ചെയ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസ് നിയമത്തില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തതാണ് പോലീസ് നിയമത്തിലെ ഭേദഗതി. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്. അഞ്ചുവര്‍ഷംവരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കാനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.

2000-ലെ ഐ.ടി. ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനുപകരം മറ്റു നിയമ വ്യവസ്ഥകളൊന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഇത് പോലീസിന് സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഭേദഗതി.

Exit mobile version