കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍; കമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കമറുദ്ദീനെ കസ്റ്റഡിയില്‍ വിടണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു. അതേസമയം, 11 കേസുകളില്‍ പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ കമറുദ്ദീനെ കണ്ട് 11 കേസുകളില്‍ റിമാന്‍ഡ് ചെയ്യും. അതേസമയം, ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ ഇപ്പോഴും ഒളിവിലാണ്.

കമറുദ്ദീന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ ശക്തമായ വാദമാണ് ഇന്നലെ നടന്നത്. കേസില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയ 406, 409 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കമറുദ്ദീന്‍ ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് സര്‍ക്കാര്‍ നിലപാട്. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ട്.

തട്ടിയെടുത്ത പണം എവിടേക്ക് പോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്ടര്‍ ആയ എം.സി കമറുദ്ദീനിനും കേസില്‍ തുല്യ പങ്കാളിത്തം ഉണ്ടെന്നും വഞ്ചന കേസ് റദ്ദാക്കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

 

Exit mobile version