നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നു: സ്വപ്നയുടെ മൊഴി

ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘത്തിനും ഇതേ കുറിച്ച് അറിയാമായിരുന്നുവെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയെ ഇന്നലെ ജയിലിലെത്തി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് ഇ.ഡി അറിയിച്ചു.

യൂണിടാക്ക് സ്വപ്നയ്ക്ക് കമ്മീഷന്‍ നല്‍കിയതിനെ കുറിച്ചും ശിവശങ്കറിന് അറിയാമായിരുന്നുവെന്നും യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദിന് കമ്മീഷന്‍ നല്‍കിയത് ശിവശങ്കര്‍ അറിഞ്ഞുകൊണ്ടാണെന്നും സ്വപ്ന മൊഴി നല്‍കി. ശിവശങ്കറുമായി അടുപ്പമുള്ളവരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയെന്നു ഇഡി കോടതിയില്‍ ബോധിപ്പിച്ചു. സ്വപ്നയ്ക്ക് സ്മാര്‍ട്‌സിറ്റി, കെഫോണ്‍, ലൈഫ് പദ്ധതികളുമായി ബന്ധമുണ്ട്. രഹസ്യവിവരങ്ങള്‍ സ്വപ്നയുമായി പങ്കിട്ടതിന് വാട്‌സാപ് ചാറ്റുകള്‍ തെളിവ്. സന്തോഷ് ഈപ്പനുമായും ഖാലിദുമായും ശിവശങ്കറിന് ബന്ധമുണ്ട്. ലൈഫ്മിഷന്‍, കെ ഫോണ്‍ കരാറുകളില്‍ യൂണിടാകിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.

അതേസമയം, ഖാലിദിനെതിരെ എകണോമിക് ഒഫന്‍സ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കസ്റ്റംസിന്റെ അപേക്ഷയിലാണ് നടപടി.

Exit mobile version