ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എ അറസ്റ്റില്‍

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി.കമറുദീന്‍ എം.എല്‍.എ. അറസ്റ്റില്‍. കാസര്‍കോട് എസ്.പി. ഓഫിസില്‍ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കമറുദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണസംഘത്തലവന്‍ എ.എസ്.പി. ടി.വിവേക് കുമാര്‍ പറഞ്ഞു.

15 കോടിയുടെ തട്ടിപ്പ് നടന്നതിന് തെളിവ് കിട്ടിയെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എംഎല്‍എയെ 5 മണിക്കൂറായി കാസര്‍കോട് എസ്.പി. ഓഫിസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യുകയായിരുന്നു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 115 എഫ്.ഐ.ആറുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എംഎല്‍എയ്ക്ക് എതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. വിശ്വാസ വഞ്ചന, നിക്ഷേപ സംരക്ഷണ വകുപ്പ് എന്നിവ ചുമത്തിയിട്ടുണ്ട്. തെളിവുകളെല്ലാം എംഎല്‍എയ്ക്ക് എതിരെന്ന് അന്വേഷണ സംഘം പറയുന്നു. കേസില്‍ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്തേക്കും. തങ്ങളെ എസ് പി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

എം സി കമറുദ്ദീനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു. നിക്ഷേപ സമാഹരണം നടത്തിയത് തന്റെ മാത്രം ഉത്തരവാദിത്തത്തിലല്ലെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കമറുദ്ദീന്റെ മൊഴി നല്‍കിയിരുന്നു. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതികളുടെ എണ്ണം 115 ആയ ഘട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം എം സി കമറുദ്ദീനെ ചോദ്യം ചെയ്തത്. കാസര്‍ഗോഡ് എ എസ് പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 10.30 മുതല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.

മാനേജിങ് ഡയറക്ടറും മറ്റ് ഡയറക്ടര്‍മാരും ചേര്‍ന്ന് ചതിക്കുകയായിരുന്നുവെന്ന് കമറുദ്ദീന്‍ അന്വേഷണ സംഘത്തിനു മുമ്പാകെ മൊഴി നല്‍കിയിരുന്നു. നിക്ഷേപ സമാഹരണം നടത്തിയത് തന്റെ ഉത്തരവാദിത്തത്തില്‍ മാത്രമല്ലെന്നും തന്റെ പേരില്‍ ബിനാമി ഇടപാടുകള്‍ ഇല്ലെന്നും പണമിടപാടുകളില്‍ നേരിട്ട് ബന്ധമില്ലെന്നും കമറുദ്ദീന്‍ വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ് 27നാണ് ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി 115 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. ടി കെ പൂക്കോയ തങ്ങളെയും മറ്റ് ഡയറക്ടര്‍മാരെയും ചോദ്യം ചെയ്തതില്‍ നിന്നും ശക്തമായ തെളിവുകളാണ് എംഎല്‍എക്കെതിരെ ലഭിച്ചിട്ടുള്ളത്.

 

Exit mobile version