അനൂപിനെ മറയാക്കി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചു; അനൂപ് മുഹമ്മദ് ബിനാമി, ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയ ബിനീഷ് കോടിയേരി, ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്ന് ഇഡി കോടതിയെ അറിയിച്ചു. മുഹമ്മദ് അനൂപിന്റെ കമ്പനികളെ കുറിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.

ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നത്. ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്നും ഇയാളുടെ കമ്പനികളെ കുറിച്ച് അന്വേഷണം വേണമെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി.

വിവിധ അകൗണ്ടുകളില്‍ നിന്നായി നിരവധി തവണ അനൂപിന്റെ അക്കാണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളില്‍ പലതും ഇപ്പോള്‍ നിര്‍ജീവമാണ്. അനൂപിന്റെ ഷെല്‍ കമ്പനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. 2015 ല്‍ തുടങ്ങിയ ബി കാപിറ്റലും, എവിജെ ഹോസ്പിറ്റാലിറ്റീസും എന്തിന് വേണ്ടിയാണ് തുടങ്ങിയതെന്ന് ഇഡി അന്വേഷിക്കും. കടലാസ് കമ്പനികള്‍ തുടങ്ങി, മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയോ എന്ന് അന്വേഷിക്കും.

ബംഗളൂരു ദൂരവാണിയില്‍ 2015 ല്‍ രജിസ്റ്റര്‍ ചെയ്തതാണ് ബി കാപിറ്റല്‍ എന്ന കമ്പനി. എന്നാലിത് 2018ല്‍ പൂട്ടുകയും ചെയ്തു. 2020 ഫെബ്രുവരിയില്‍ കമ്മനഹള്ളിയിലാണ് എവിജെ ഹോസ്പിറ്റാലിറ്റീസ് എന്ന സ്ഥാപനം തുടങ്ങിയത്. പിന്നീട് മെയ് മാസത്തില്‍ ഇതിന്റെയും പ്രവര്‍ത്തനം നിര്‍ത്തി.

അതേസമയം, ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ ഒന്‍പത് മണിയോടെ ഇഡി സോണല്‍ ഓഫീസിലെത്തിച്ചാകും ചോദ്യം ചെയ്യുക. സുരക്ഷ കണക്കിലെടുത്ത് ഇന്നലെ ബിനീഷിനെ ഇഡി ഓഫീസില്‍ നിന്ന് മാറ്റിയിരുന്നു. മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ബിനീഷിന് മേല്‍ ചുമത്തിയിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമത്തിലെ മൂന്നും നാലും വകുപ്പുകളാണിവ. ചോദ്യം ചെയ്യലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കസ്റ്റഡി അവസാനിക്കുന്ന ദിവസം വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

അനൂപ് മുഹമ്മദിനൊപ്പം ബിനീഷിനെ ഇരുത്തി ചോദ്യം ചെയ്യുകയാണ് കസ്റ്റഡി കാലയളവിലെ ഇഡിയുടെ പ്രധാനലക്ഷ്യം. അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബെംഗളൂരുവില്‍ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് വിവരങ്ങള്‍ തേടും. അതേസമയം ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് കേസ് ആദ്യം രെജിസ്റ്റര്‍ ചെയ്ത എന്‍സിബിയും ഇന്ന് എന്‍ഫോഴ്‌സ്‌മെന്റില്‍ നിന്ന് വിവരങ്ങള്‍ തേടും.

Exit mobile version