പഞ്ചരത്‌നങ്ങളില്‍ മൂന്നുപേര്‍ക്ക് ഇന്ന് കണ്ണന്റെ തിരുനടയില്‍ മാംഗല്യം

ഒറ്റപ്രസവത്തില്‍ നിമിഷങ്ങളുടെ ഇടവേളയില്‍ പിറന്ന് വാര്‍ത്തകളില്‍ ഇടം നേടിയ തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവില്‍ പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളായ പഞ്ചരത്നങ്ങളില്‍ മൂന്നുപേരുടെ വിവാഹം ഇന്ന് നടന്നു. ഏപ്രില്‍ 26ന് നിശ്ചയിച്ചിരുന്ന വിവാഹം ലോക്ഡൗണിനേ തുടര്‍ന്ന് പ്രവാസികളായ വരന്മാര്‍ക്ക് നാട്ടിലെത്താനാവാതെ വന്നതോടെ മാറ്റി വച്ചതായിരുന്നു. രമാദേവിയുടെ ആഗ്രഹപ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം.

1995 നവംബര്‍ 18 ന് ഉത്രം നാളില്‍ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് നാലു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ജനിച്ചത്. ഫാഷന്‍ ഡിസൈനറായ ഉത്രയുടെ വരന്‍ ആയൂര്‍ സ്വദേശി അജിത് കുമാര്‍ കെ എസ് ആണ്. മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരാണ് അജിത്. ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തക ഉത്തരയുടെ വരന്‍ കോഴിക്കോട് സ്വദേശിയായ മഹേഷാണ്. മാധ്യമ പ്രവര്‍ത്തകനാണ് മഹേഷ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്തീഷ്യ ടെക്നീഷ്യയായ ഉത്തമയുടെ വരന്‍ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീതാണ്. മസ്‌കറ്റില്‍ അക്കൗണ്ടന്റാണ് വിനീത്.

അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്നീഷ്യയായ ഉത്രജയുടെ വിവാഹം പിന്നീട് നടത്തും. ഉത്രജയുടെ വരന്‍ പത്തനംതിട്ട സ്വദേശി ആകാശാണ്. കുവൈറ്റില്‍ അനസ്തീഷ്യാ ടെക്നീഷ്യനായ ആകാശിന് ഇനിയും നാട്ടിലെത്താനായിട്ടില്ല. ഒരേ ദിവസം പിറന്ന ഇവര്‍ക്ക് പത്ത് വയസാവും മുന്‍പായിരുന്നു പിതാവ് പ്രേം കുമാര്‍ മരിച്ചത്. ഹൃദയ സംബന്ധമായ തകരാറുകള്‍ ഉണ്ടാവുക കൂടി ചെയ്തതോടെ സര്‍ക്കാര്‍ സഹകരണ ബാങ്കില്‍ രമാദേവിക്ക് ജോലി നല്‍കിയിരുന്നു.

 

Exit mobile version