കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്; പരാതിക്കാരന് പണം തിരികെ നല്‍കും

ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതി ഉടന്‍ തീര്‍പ്പാക്കും. പൊലീസ് സ്റ്റേഷന് പുറത്ത് കേസ് തീര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. ആറന്‍മുള സ്വദേശിയായ പരാതിക്കാരന് പണം തിരികെ നല്‍കുമെന്ന് സ്ഥാപന ഉടമ സന്നദ്ധത അറിയിച്ചതായാണ് വിവരം. പ്രശ്‌നപരിഹാരത്തിനു രാഷ്ട്രീയ സമ്മര്‍ദമുള്ളതായും വിവരമുണ്ട്.

പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗദാനം ചെയ്ത് മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെന്ന കേസിലാണ് കുമ്മനം രാജശേഖരനെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കുമ്മനത്തെ പ്രതി ചേര്‍ത്തുള്ള കേസ് രാഷ്ട്രീയ വിവാദമായതോടെയാണ് പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് പണമിടപാടുകള്‍ നടത്തി ഒത്തു തീര്‍പ്പിനായി ബിജെപി ശ്രമിക്കുന്നത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനം രാജശേഖരന്‍ സാമ്പത്തിക തട്ടിപ്പ്‌കേസില്‍ പ്രതിയായതിന്റെ അങ്കലാപ്പിലാണ് ബി ജെ പി നേതൃത്വം. അതിനാല്‍ തന്നെ കുമ്മനം നാലാം പ്രതിയായ കേസ് – നിയമ നടപടികളിലേക്ക് കടക്കും മുന്‍പ് പരിഹരിക്കാനാണ് ശ്രമം. പരാതിക്കാരനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കാമെന്ന് ന്യൂ ഭാരത് ബയോ ടെക്‌നോളജീസ് ഉടമ വിജയന്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന. ആറന്മുളയിലെത്തിയ കുമ്മനം രാജശേഖരന്‍ പാര്‍ട്ടിയിലെ തന്റെ അടുപ്പക്കാരുമായി വിഷയം ചര്‍ച്ച ചെയ്തു. ഇടപെടലിനു ചിലരെ ചുമതപ്പെടുത്തിയതായും സൂചനകളുണ്ട്. അതേസമയം, പരാതിക്കാരന് നിരവധി പേരെ താന്‍ പരിചയപ്പെടുത്തി കൊടുത്തിരുന്നുവെന്ന് കേസിലെ ഒന്നാം പ്രതിയും കുമ്മനം രാജശേഖരന്റെ മുന്‍ പിഎയുമായ പ്രവീണ്‍ വ്യക്തമാക്കി. എന്നാല്‍ സാമ്പത്തിക ഇടപാടില്‍ പങ്കില്ല.

ന്യൂ ഭാരത് ബയോ ടെക്‌നോളജീസിന്റെ പ്രവര്‍ത്തനോദ്ഘാടനം കുമ്മനം രാജശേഖരന്‍ മിസോറാമിലെ ഔദ്യോഗിക വസതിയില്‍ നടത്തിയതായാണ് ആറന്‍മുള സ്വദേശി പൊലീസിനു നല്‍കിയ പരാതിയില്‍പറയുന്നത്.

കുമ്മനം രാജശേഖരന്റെ പിഎ ആയിരുന്ന പ്രവീണ്‍ വി.പിള്ളയുടെ നിര്‍ദേശപ്രകാരമാണ് പരാതിക്കാരന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചത്. പണം നിക്ഷേപിക്കുന്നതിന് മുമ്പ് കുമ്മനവുമായി ചര്‍ച്ച നടത്തിയിരുന്നെന്ന് പരാതിയില്‍ പരാമര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ നാലാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്പനി ഉടമയെ മുമ്പ് അറിയാമായിരുന്നെന്നും പുതിയ സംരഭം തുടങ്ങിയപ്പോള്‍ നിക്ഷേപകരെ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രവീണ്‍ പറയുന്നത്.

അതേസമയം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണ സമിതി പ്രതിനിധിയായി കുമ്മനത്തെ നിയമിച്ചതിന് പിന്നാലെ ഉയര്‍ന്ന കേസില്‍ ബിജെപിക്കുള്ളിലും ചേരിതിരിഞ്ഞുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പരാതിക്കാരനുമായി അടുപ്പമുള്ള പത്തനംതിട്ട ജില്ലയിലെ ഒരു സിപിഎം നേതാവിനെതിരെയും ബിജെപി വിരല്‍ ചൂണ്ടുന്നു.

 

 

 

Exit mobile version