കളമശേരി അനാസ്ഥ; വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഡിഎംഇ; ഡോ നജ്മയ്ക്ക് എതിരെ അന്വേഷണം

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്നതില്‍ അനാസ്ഥ സംഭവിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അടിയന്തിര യോഗം വിളിച്ചു. നോഡല്‍ ഓഫീസര്‍മാരും നഴ്‌സിങ് ഓഫിസര്‍മാരും ഹെഡ് നഴ്‌സുമാരും പങ്കെടുക്കും. സംഭവത്തില്‍ ആശുപത്രിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഎംഇയുടെ നിര്‍ദേശം. ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ നജ്മ ആശുപത്രി അധികൃതരോട് പരാതി പറയാതെ പുറത്ത് പറഞ്ഞത് എന്തിനെന്ന് അന്വേഷിക്കും. നഴ്‌സിങ് ഓഫീസര്‍ അവരുടെ സഹപ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ ഇട്ട ഓഡിയോ സന്ദേശം എങ്ങനെ പുറത്തായെന്നും അന്വേഷിക്കും.

അതിനിടെ ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത് വന്നു. കൊവിഡ് ചികിത്സയില്‍ ഇരിക്കെ നേരത്തെ മരിച്ചവരുടെ ബന്ധുക്കള്‍ ആണ് പരാതിയുമായെത്തിയത്. വെന്റിലേറ്ററിലേക്ക് മാറ്റാന്‍ വൈകിയെന്ന് മരിച്ച ആലുവ സ്വദേശി ബൈഹക്കിയുടെ ബന്ധുക്കള്‍ ആരോപിച്ചു. വെന്റിലേറ്ററിലേക്ക് ഉടന്‍ മാറ്റുമെന്ന് പറഞ്ഞെങ്കിലും മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും മാറ്റിയില്ലെന്നും ഇതിനിടെയാണ് രോഗി മരിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ആശുപത്രിയില്‍ മികച്ച പരിചരണം ലഭിച്ചില്ലെന്ന് രോഗി തന്നെ പറഞ്ഞെന്നും ബന്ധുക്കള്‍. ആശുപത്രിയില്‍ നിന്നും ബൈഹക്കി അയച്ച ഓഡിയോ സന്ദേശങ്ങള്‍ തെളിവായി പുറത്ത് വിട്ടു.

മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി ഹാരിസ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെയും, മരണസമയത്ത് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. മരണസമയത്ത് ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പേരുടെയും വിവരം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വാദം തള്ളി മരിച്ച ഹാരിസിന്റെ കുടുംബം രംഗത്ത് വന്നു. ആരെയോ രക്ഷപെടുത്താനാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ നീക്കമെന്നും കുടുംബം കുറ്റപ്പെടുത്തി.

Exit mobile version