മെഡിക്കല്‍ കോളജ് ചികിത്സാ പിഴവ് വീണ്ടും വിവാദത്തില്‍; മികച്ച ചികിത്സയ്ക്ക് കൈക്കൂലി ചോദിച്ചെന്ന കൊവിഡ് രോഗിയുടെ ശബ്ദ സന്ദേശം പുറത്തുവിട്ട് ബന്ധുക്കള്‍; പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി വീണ്ടും വിവാദത്തില്‍. മികച്ച ചികിത്സ ലഭിക്കാന്‍ കൈക്കൂലി ചോദിച്ചെന്ന് കൊവിഡ് രോഗി വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ആലുവ സ്വദേശി ബൈഹക്കി സഹോദരന് അയച്ച ഓഡിയോ സന്ദേശമാണ് വിവാദമായിരിക്കുന്നത്.

മികച്ച ചികിത്സ കിട്ടണമെങ്കില്‍ 40,000 രൂപ കൈക്കൂലി നല്‍കണമെന്നാണ് ബൈഹക്കി ബന്ധുക്കള്‍ക്ക് അയച്ച സന്ദേശം. കൊവിഡ് ബാധിതനായ ബൈഹക്കിയെ വെന്റിലേറ്ററിലേക്ക് വെന്റിലേറ്ററിലേക്കു മാറ്റാന്‍ വൈകിയെന്നും പരാതി നല്‍കുമെന്നും സഹോദരന്‍ ഗസ്‌നഫര്‍ പറഞ്ഞു. അതേസമയം, ആരോപണം കളമശേരി മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചു.

അതേസമയം, കളമശേരി മെഡി. കോളജിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍. കോവിഡ് ബാധിച്ച് മരിച്ച ജമീലയുടെയും ബൈഹക്കിയുടെയും ബന്ധുക്കള്‍ പരാതി നല്‍കും. ഡോ. നജ്മ സലീമിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവര്‍ക്കും വെന്റിലേറ്റര്‍ ശരിയായി ഘടിപ്പിച്ചിരുന്നില്ലെന്ന് നജ്മ വെളിപ്പെടുത്തിയിരുന്നു. ഐസിയുവിലെ പിഴവുകള്‍ ജമീല പറഞ്ഞിരുന്നുവെന്ന് മകള്‍ പറഞ്ഞു. എന്നാല്‍ അത് മരണകാരണമായെന്ന് ഇപ്പോഴാണ് മനസിലായതെന്ന് ഹയറുന്നിസ പറഞ്ഞു.

അതിനിടെ, കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതന്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഹാരിസിന്റെ മരണ സമയത്തെ ആശുപത്രിയിലെ ഡ്യൂട്ടി ഷിഫ്റ്റ് പൊലീസ് ആവശ്യപ്പെട്ടു. ആശുപത്രിയിലെ ഡോക്ടേഴ്സിന്റേയും ഇതര ജീവനക്കാരുടേയും മൊഴിയെടുക്കും.

 

 

Exit mobile version