അനധികൃത ഡോളര്‍ കടത്ത്: സ്വപ്നാ സുരേഷ് ഒന്നാം പ്രതി, ശിവശങ്കറിന് പങ്ക്, വിദേശത്തേക്ക് കടത്തിയത് 1.90 ലക്ഷം യുഎസ് ഡോളര്‍

സ്വപ്ന സുരേഷിനെതിരെ കസ്റ്റംസ് ചുമത്തിയ പുതിയ കേസിന്റെ വിശദാംശങ്ങള്‍ പുറത്ത്. രാജ്യത്ത് നിന്ന് അനധികൃതഡോളര്‍ വിദേശത്തേക്ക് കടത്തിയതില്‍ എം ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വ്യക്തമായ വിവരം. വിദേശത്തേക്ക് കടത്തിയത് 1.90 ലക്ഷം യുഎസ് ഡോളറാണ്. ഈ ഡോളര്‍ കിട്ടാന്‍ ബാങ്കുദ്യോഗസ്ഥരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയ ശിവശങ്കറാണെന്നാണ് കസ്റ്റംസിന് വ്യക്തമായി കിട്ടിയ വിവരം.

സ്വപ്നാ സുരേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. സരിത്ത്, സന്ദീപ് നായര്‍ ഉള്‍പ്പെടെയുള്ളവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ചു. അനധികൃത ഡോളര്‍ കടത്തിയതില്‍ എം. ശിവശങ്കറിന് പങ്കുള്ളതായി അന്വേഷണ സംഘം അറിയിച്ചു. ഡോളര്‍ ലഭിക്കാന്‍ എം. ശിവശങ്കര്‍ ബാങ്ക് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി. വന്‍ സമ്മര്‍ദം മൂലമാണ് ഡോളര്‍ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കറന്‍സി കടത്തുന്നതുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷ്, സരിത്ത്, എം. ശിവശങ്കര്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ നിര്‍ണായകമായ വഴിത്തിരിവിലെത്തിയപ്പോഴാണ് അദ്ദേഹം ആശുപത്രിയില്‍ അനാരോഗ്യം മൂലം പ്രവേശിപ്പിക്കപ്പെടുന്നത്. ഇതിന് മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യാനായി കസ്റ്റംസ് ശിവശങ്കറിനെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വിളിച്ചെങ്കിലും അദ്ദേഹം എത്താനാകില്ലെന്ന് പറഞ്ഞു. അതിന് ശേഷം, വെള്ളിയാഴ്ചയും അദ്ദേഹത്തെ കസ്റ്റംസ് വിളിച്ചു. അപ്പോഴും അസുഖമുണ്ടെന്നും, ആരോഗ്യപ്രശ്‌നമുണ്ടെന്നും അദ്ദേഹം കസ്റ്റംസിനോട് പറഞ്ഞു. എന്താണ് അസുഖമെന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് എം ശിവശങ്കര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയതുമില്ല.

ഇതേത്തുടര്‍ന്നാണ് കസ്റ്റംസ് നേരിട്ടെത്തി ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. അത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണക്കടത്ത് കേസല്ല, പുതിയൊരു കേസ് നമ്പറാണ് നോട്ടീസിലുള്ളതെന്ന് എം ശിവശങ്കറിന് മനസ്സിലായത്. കസ്റ്റംസ് ആക്ടിലെ 108- പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കേസില്‍ ബന്ധമുണ്ടെന്ന് വിവരം ലഭിക്കുന്നവരെ വിളിച്ചുവരുത്താനുള്ള നോട്ടീസാണ് ശിവശങ്കറിന് നല്‍കിയത്. ഇതിന് പിന്നാലെ നോട്ടീസിലെ വിവരങ്ങള്‍ കൊച്ചിയിലെ അഭിഭാഷകരുമായി ശിവശങ്കര്‍ ചര്‍ച്ച ചെയ്തു. ചോദ്യം ചെയ്യല്‍ നീട്ടിവയ്ക്കാന്‍ കഴിയുമോ എന്ന് വീണ്ടും ശിവശങ്കര്‍ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ഇല്ല, വന്നേ തീരൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ, അദ്ദേഹം വീട്ടില്‍ നിന്ന് ഉദ്യോഗസ്ഥരോടൊപ്പം തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

 

Exit mobile version