സ്വര്‍ണക്കടത്ത്: എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. കൊച്ചിയിലെ പ്രത്യേക കോടതിയാണ് സ്വപ്നയ്ക്കു ജാമ്യം നല്‍കിയത്. സ്വപ്നക്ക് ജാമ്യം അനുവദിക്കുന്നു എന്ന ഒറ്റവരിയാണ് കോടതി വിധിയിലുള്ളത്.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ക്കെതിരെയാണ് കഴിഞ്ഞയാഴ്ച കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

എന്നാല്‍ സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ സാങ്കേതിക പിഴവുകള്‍ ഉണ്ടെന്നും വന്‍ സ്വാധീനമുള്ള പ്രതിയെ പുറത്ത് വിടുന്നത് തുടര്‍അന്വേഷണങ്ങളെ ബാധിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് വാദിച്ചിരുന്നു. ഇതേ കേസില്‍ സന്ദീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ സ്വപ്നയ്ക്കു ജാമ്യം ലഭിച്ചിരുന്നു. എന്‍ഐഎ കേസില്‍ കസ്റ്റഡി തുടരുന്നതിനാല്‍ സ്വപ്നയ്ക്കു പുറത്തിറങ്ങാനാവില്ല.

Exit mobile version