കെ.എം. ബഷീര്‍ വാഹനമിടിച്ചു മരിച്ച കേസ്: ശ്രീറാമിന് ജാമ്യം

മാധ്യമ പ്രവര്‍ത്തകന്‍ കെ. എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട്തവണ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം വെങ്കിടരാമനും വഫാ ഫിറോസും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.

മൂന്നുതവണ ഹാജരാകാതിരുന്നതിനാല്‍ കോടതി അന്ത്യശാസനം നല്‍കിയിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ കോടതി ഉത്തരവിടുകയായിരുന്നു. വാഹനമിടിക്കുന്ന സമയത്ത് ശ്രീറാമിനു ഒപ്പമുണ്ടായിരുന്ന കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

പലതവണ കേസ് വിളിച്ചിട്ടും ശ്രീറാം ഹാജരാകാത്തതിനെ തുടര്‍ന്ന് കുറ്റപത്രം ഇതുവരെ പ്രതികളെ വായിച്ചു കേള്‍പ്പിക്കാന്‍ ആയിട്ടില്ല. കേസ് ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.

Exit mobile version