കൊവിഡ് രൂക്ഷം, സംസ്ഥാനത്ത് ബാറുകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബാറുകളില്‍ നിലവില്‍ കൗണ്ടര്‍ വഴി വൈകീട്ട് 5 വരെയാണ് മദ്യവില്‍പ്പനയുള്ളത്. ഇരുന്ന് മദ്യം കഴിക്കുന്ന തരത്തില്‍ ബാറുകള്‍ നിയന്ത്രണങ്ങളോടെ തുറക്കണോ വേണ്ടയോ എന്നാണ് യോഗം പരിശോധിച്ചത്.

ഇന്നലെ സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ദ്ധന പതിനായിരം കടന്ന സാഹചര്യത്തിലും കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലുമാണ് ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനം വന്നത്. ബാര്‍ തുറക്കാന്‍ അനുമതി തേടി ബാറുടമകളും രംഗത്തെത്തിയിരുന്നു. ക്ലബുകളിലും ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിശോധിച്ചിരുന്നു. ബാറുകള്‍ തുറന്നാല്‍ കൗണ്ടര്‍ വില്‍പ്പന അവസാനിപ്പിക്കാമെന്നായിരുന്നു തീരുമാനം. ഇതിലൂടെ ബെവ്കോയുടെ സാമ്പത്തിക നഷ്ടം കുറയ്ക്കാമെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു.

ബെവ്കോ ഔട്ട്ലറ്റുകളില്‍ മൂന്നിലൊന്ന് വില്‍പ്പന മാത്രമാണ് നിലവില്‍ നടക്കുന്നത്. ഓണക്കാലത്ത് മാത്രം ബെവ്കോയ്ക്ക് നഷ്ടം 308 കോടിയായിരുന്നു. ജൂലൈയില്‍ സംസ്ഥാനത്ത് ആകെ വിറ്റത് 920 കോടിയുടെ മദ്യമാണ്. ഇതില്‍ 600 കോടിയും ബാറുകളിലായിരുന്നു. ബാറുകളിലെ കൗണ്ടര്‍ വില്‍പ്പന അവസാനിപ്പിക്കണമെന്ന് ബെവ്കോ ആവശ്യപ്പെടുന്നുണ്ട്. ബാറുകള്‍ ടോക്കണില്ലാതെ മദ്യം വില്‍ക്കുന്നതും വിലക്കുറവുളള ജനപ്രിയ ബ്രാന്‍ഡുകളും ബാറുകളില്‍ സുലഭമായതും ബെവ്കോയ്ക്ക് തിരിച്ചടിയാണ്. നിലവില്‍ കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിട്ടുണ്ട്.

 

Exit mobile version