വയോധികനെ മർദ്ദിച്ച എസ് ഐ ഷജീമിന് എതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ. ബീനാ കുമാരി

കൊല്ലം: ആയൂരിനടുത്ത് മഞ്ഞപ്പാറയിൽ വാഹന പരിശോധനക്കിടെ വയോധികനെ പ്രൊബേഷൻ എസ് ഐ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷൻ എസ് ഐ നജീം മർദ്ദിച്ചത്.

അതിനിടെ, വയോധികനെ മർദിച്ച എസ്ഐയെ സ്ഥലം മാറ്റി. ചടയമംഗലം പ്രൊബേഷണൽ എസ്ഐ ഷജീമിന് കുട്ടിക്കാനം കെഎപി ബറ്റാലിയലിലേക്കാണ് മാറ്റം. കഠിനപരിശീലനത്തിനാണ് സ്ഥലം മാറ്റം. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടിയെടുക്കുമെന്ന് കൊല്ലം റൂറൽ എസ്‌പി അറിയിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. 69കാരനായ രാമാനന്ദൻ നായർ ആണ് മർദനത്തിനിരയായത്. രാമാനന്ദനെ മുഖത്തടിക്കുകയും വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും ചെയ്തു.

രാമാനന്ദൻ നായരും സുഹൃത്തും ജോലിക്ക് പോകുന്നതിനിടെയാണ് പൊലീസ് ഇവരെ കൈക്കാണിച്ച് നിർത്തിയത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദൻ നായരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. തുടർന്ന് ആയിരം രൂപ പിഴയടയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയിൽ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്‌ഐ. ഷജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനിൽ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അതിനും അനുവദിച്ചില്ല. തുടർന്നാണ് ഇരുവരെയും പൊലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റിയത്.

ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പൊലീസ് ജീപ്പിൽ കയറ്റിയത്. പിന്നീട് രാമാനന്ദൻ നായരെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിർത്തു. താൻ ബൈക്കിന് പിറകിൽ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദൻ നായർ പറഞ്ഞത്. ഇതോടെയാണ് പ്രൊബേഷണൽ എസ്‌ഐ. ഷജീം വയോധികനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും കരണത്തടിക്കുകയും ചെയ്തത്. സംഭവം വാർത്തയായതോടെ കൊല്ലം റൂറൽ എസ്‌പി. അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Exit mobile version