ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളുകളും കോളജുകളും തുറക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാർഗരേഖ പുറത്തിറക്കി. അൺലോക്ക് 5ന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയതിനു പിന്നാലെയാണ് പുതിയ മാർഗരേഖ പുറത്തിറക്കിയത്.
സ്‌കൂളുകള്‍ തുറന്നാലും രണ്ടോ മൂന്നോ ആഴ്ചത്തേക്ക് വിദ്യാര്‍ഥികളുടെ യാതൊരു തരത്തിലുള്ള മൂല്യനിര്‍ണയവും നടത്തരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകള്‍ ഒക്ടോബര്‍ 15 ന് ശേഷം തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സ്‌കൂളുകള്‍ തുറക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതത് ഇടങ്ങളിലെ സാഹചര്യത്തിന് അനുസരിച്ച് എസ്ഒപി പുറത്തിറക്കണമെന്ന് കേന്ദ്ര മാർഗരേഖയിൽ പറയുന്നു. വീട്ടിലിരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അനുമതി നൽകണം, സ്കൂളിൽ വരുന്ന വിദ്യാർഥികൾക്കു മാതാപിതാക്കളുടെ സമ്മതപത്രം വേണം, തിരക്കൊഴിവാക്കാൻ കഴിയുന്നവിധം ക്ലാസിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കണം, വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും മാസ്ക് ധരിക്കണം, കണ്ടെയ്ൻമെന്റ് സോണിലുള്ള വിദ്യാർഥികൾ സ്കൂളിൽ വരേണ്ടതില്ല, സ്കൂളുകളിൽ പൊതുച്ചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കരുത് തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
എല്ലാ സ്‌കൂളുകളിലും ശുചിത്വം ഉറപ്പാക്കാന്‍ കര്‍മസേനകള്‍ ഉണ്ടാവണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. സ്‌കൂള്‍ കാമ്പസ് മുഴുവന്‍ ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. അക്കാദമിക് കലണ്ടറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം.
ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കണം. ഹാജർ കര്‍ശനമാക്കരുത്. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അസുഖ അവധി ആവശ്യമെങ്കില്‍ അനുവദിക്കണം. സ്‌കൂളില്‍ വരണമോ ഓണ്‍ലൈന്‍ ക്ലാസ് തുടരണോ എന്നകാര്യം തീരുമാനിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
