ആംബുലൻസ് ഡ്രൈവറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി കോവിഡ് വാർഡിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു; സംഭവം കോട്ടയത്ത്

പത്തനംതിട്ട: ആംബുലൻസ് ഡ്രൈവറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി കോവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു.

സെപ്റ്റംബർ 5നാണ് ആറന്മുളയിൽ കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ കൊണ്ടുപോകവെ ഡ്രൈവർ പീഡിപ്പിച്ചത്. തുടർന്ന് ആംബുലൻസ് ഡ്രൈവർ നൗഫൽ അറസ്റ്റിലായി. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്.

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.  കോവിഡ് രോഗിക്കൊപ്പം ആംബുലൻസിൽ ആരോഗ്യ പ്രവർത്തകരാരും ഉണ്ടായിരുന്നില്ല. ഡ്രൈവർ നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തിനു സമീപം ആളൊഴിഞ്ഞ പ്രദേശത്താണ് യുവതി പീഡനത്തിന് ഇരയായത്.

കോവിഡ് കെയർ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. രണ്ടു യുവതികളാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇറക്കാൻ ആയിരുന്നു നിർദ്ദേശം. ഇതനുസരിച്ച് ഒരു യുവതിയെ ആശുപത്രിയിലിറക്കിയ നൗഫൽ പീഡനത്തിനിരയായ യുവതിയുമായി കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പോയി. വഴിമധ്യേ ആണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം യുവതി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

Exit mobile version