കെ. സുരേന്ദ്രന്റെ മാനസികനില തെറ്റിയെന്ന് മുഖ്യമന്ത്രി; എന്തും വിളിച്ചു പറയുന്ന നിലയില്‍; മറുപടി പത്രസമ്മേളനത്തിലൂടെ പറയാനില്ല; ജലീല്‍ എന്തു തെറ്റാണ് ചെയ്തതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മാനസിക നില തെറ്റിയെന്നും, മാനസികാവസ്ഥ തെറ്റിയ ഒരാളെ പാർട്ടിയുടെ അധ്യക്ഷനായി ഇരുത്തേണ്ടി വരുന്നത് ആ പാർട്ടി ആലോചിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി. തന്റെ കുടുംബത്തിനുനേരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉയർത്തിയ ആരോപണങ്ങൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

‘അയാള്‍ക്ക് ഒരു ദിവസം രാത്രി എന്തൊക്കയോ തോന്നുന്നു, അതൊക്കെ വിളിച്ചുപറയുന്നു, പ്രത്യേക മാനസികാവസ്ഥയാണത്. അതിന് ഞാനല്ല മറുപടി പറയേണ്ടത്. സുരേന്ദ്രനോട് ഇനിയും പറയാനുണ്ട്, അത് പത്രസമ്മേളനത്തിലൂടെ പറയാനില്ല. സുരേന്ദ്രനല്ല പിണറായി വിജയന്‍. അതോര്‍ക്കണം’- മുഖ്യമന്ത്രി പറഞ്ഞു.

ഒരു സംസ്ഥാനപാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ വിളിച്ചുപറയുകയാണ്. എന്താണ് ആ മാനസികാവസ്ഥ? അത്രമാത്രം മാനസികാവസ്ഥ തെറ്റിപ്പോയ ഒരാളെ ബിജെപിയുടെ അധ്യക്ഷനായി ഇരുത്തണോ എന്ന് പാര്‍ട്ടി ആലോചിക്കണം.

മാനസിക നില തെറ്റി അടിസ്ഥാനമില്ലാത്ത എന്തും വിളിച്ചുപറയുന്ന അവസ്ഥയായിരിക്കുന്നു. അതാണോ പൊതുരാഷ്ട്രീയത്തില്‍ വേണ്ടത്? സാധാരണ നിലയില്‍ സ്വീകരിക്കേണ്ട ചില മര്യാദകളില്ലേ അതാണോ ഈ കാണിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് സുരേന്ദ്രന്‍ പറയണം.

പലരീതിയില്‍ കഥകള്‍ പ്രചരിപ്പിക്കുകയാണ്. അതില്‍ കുടുംബാംഗങ്ങളെപ്പോലും വലിച്ചിഴയ്ക്കുന്നു. എന്നാല്‍ ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഞങ്ങള്‍ അതിനെ അതിന്റേതായ രീതിയില്‍ തന്നെ നേരിടും. ഇതൊക്കെ പൊതുസമൂഹവും കാണുന്നുണ്ട്. ഉദ്ദേശമെന്താണെന്ന് ജനങ്ങളും തിരിച്ചറിയുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചെലവാകില്ല.

സര്‍ക്കാറിനെ അപവാദത്തില്‍പ്പെടുത്തണം. മറ്റൊന്നും പറയാന്‍ പറ്റില്ല. അഴിമതി തീണ്ടാത്ത സര്‍ക്കാര്‍ എന്നത് എതിരാളികള്‍ക്ക് സങ്കടമാണ്. അഴിമതിയുടെ കൂടാരമാണ് സര്‍ക്കാര്‍ എന്നത് വരുത്തി തീര്‍ക്കണം. കുടുംബാംഗങ്ങളെ അടക്കം വലിച്ചിഴക്കുകയാണ്. ഇതൊന്നും ഞങ്ങളെ ബാധിക്കില്ല. സമൂഹവും ഇക്കാര്യം മനസ്സിലാക്കുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജലീല്‍ എന്ത് തെറ്റാണ് ചെയ്തത്?
കെടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി. ജലീല്‍ എന്ത് തെറ്റാണ് ചെയ്തത് ഇപ്പോല്‍ നടക്കുന്നത് ആരോപണമുന്നയിച്ച് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം. കെ ടി ജലീലിനെതിരെ എന്ത് ആക്ഷേപമാണുള്ളത്. അദ്ദേഹത്തെ തേജോവധം ചെയ്യാൻ ശ്രമമാണ് നടക്കുന്നത്.

ജലീലിനെതിരെ വിരോധമുള്ളവര്‍ കാണും. ഇവിടെ നടക്കുന്നത് നമ്മുടെ നാടിന് ചേരാത്ത കാര്യങ്ങൾ. ലീഗിനും ബിജെപിക്കും ഒരുമിച്ച് നീങ്ങാൻ ജലീലെന്ന കഥാപാത്രത്തെ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് അപവാദം പ്രചരിപ്പിക്കലല്ലേ. ഇഡി ചോദ്യം ചെയ്തത്‌ വലിയ കാര്യമല്ല. പരിശോധന നടത്തുന്നതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. ഖുറാൻ കൊടുക്കുന്നത് തെറ്റെന്ന് ബിജെപിക്ക് തോന്നാം എന്നാല്‍ ലീഗിനും തോന്നണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ജലീലിനോട് നേരത്തെ തന്നെ വിരോധമുള്ള ചിലരുണ്ട്. അദ്ദേഹവുമായി സാധാരണ ഗതിയില്‍ സമരസപ്പെട്ട് പോകാന്‍ വിഷമമുള്ളവരും കാണും. ഇതൊക്കെ ഓരോരുത്തരുടെയും വീക്ഷണത്തിന്റെ ഭാഗമാണ്. അതിന്റെ പേരില്‍ അദ്ദേഹത്തെ തേജോവധം ചെയ്യുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ അദ്ദേഹം സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കും കാണാവുന്നതാണ്. നേരത്തെയുണ്ടായിരുന്ന പ്രസ്ഥാനത്തില്‍ നിന്ന് എല്‍ഡിഎഫിലേക്ക് വരാന്‍ തയ്യാറായി. എന്നാല്‍ അതിനോടുള്ള പക ചിലര്‍ക്ക് ഒരുകാലത്തും വിട്ടുമാറുന്നില്ല, മുഖ്യമന്ത്രി പറഞ്ഞു

Exit mobile version