സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ രോഗബാധ ഉണ്ടായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് വിദേശത്ത് നിന്ന് വന്ന 106 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 73 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 20583 പരിശോധനകള്‍ നടത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് ബാധിച്ച് ഇന്ന് ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചു. എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി (54), മലപ്പുറം പള്ളിക്കല്‍ നഫീസ (52), കൊയിലാണ്ടി സ്വദേശി അബൂബക്കര്‍ (64), തിരുവനന്തപുരം സ്വദേശി ജെമ (50), കൊല്ലം മൈലക്കാട് ദേവദാസ് (45), നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞ് (86), വയനാട് സ്വദേശി അലവിക്കുട്ടി (65) എന്നിവരാണ് മരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്, മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസര്‍ഗോഡ് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂര്‍ 63, കൊല്ലം 41, തൃശൂര്‍ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട നാല്. 784 പേര്‍ക്ക് ഇന്ന് രോഗമുക്തി ലഭിച്ചു.

കരിപ്പൂര്‍ വിമാനദുരന്തത്തില്‍പ്പെട്ട 109 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 82 പേര്‍ കോഴിക്കോട് ജില്ലയിലും 27 പേര്‍ മലപ്പുറം ജില്ലയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 23 പേരുടെ നില ഗുരുതരമാണ്. മുന്ന് പേര്‍ വെന്റിലേറ്ററിലുമാണ്. 81 പേര്‍ സുഖം പ്രാപിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

ഉരുള്‍പൊട്ടലുണ്ടായ രാജമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇന്ന് രാവിലെ മുതല്‍ ഉച്ച വരെ അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ആകെ മരണം 48 ആയി. വിനോദിനി (14), രാജലക്ഷ്മി (12), പ്രതീഷ് (32), വേലുതായി (58) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഒരു മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വരെ 43 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇനി 22 പേരെ കൂടി കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും പോലീസും ഫയര്‍ ഫോഴ്‌സും ഊര്‍ജിതമായി പ്രവര്‍ത്തിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെട്ടിമുടിയാറിന്‍െ്‌റ ഇരുവശങ്ങളിലുമായി 16 കിലോമീറ്റര്‍ തിരച്ചില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Exit mobile version