തിരുവനന്തപുരം: ജലനിരപ്പ് 136 അടി ഉയരുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ഒഴുക്കിവിടാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഷട്ടറുകൾ തുറക്കുന്നതിനു ചുരുങ്ങിയത് 24 മണിക്കൂർ മുൻപ് കേരള സർക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.
ഇടുക്കി ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെത്തുടർന്ന് മുല്ലപ്പെരിയാർ റിസർവോയറിന്റെ ഏരിയയിൽ ജല നിരപ്പ് വളരെ വേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് മൂന്നിന് 116.20 അടി ഉണ്ടായിരുന്ന ജലനിരപ്പ് ഏഴാം തീയതി ഉച്ചക്ക് 2 മണി ആയപ്പോഴേക്കും 131.25 അടി ആയി ഉയർന്നു. വരുന്ന രണ്ടു ദിവസങ്ങൾ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ കൂടുതൽ ശക്തമാകുമെന്നാണു കരുതുന്നത്. നിലവിൽ റിസർവോയറിലേക്കു വരുന്ന വെള്ളത്തിന്റെ അളവ് 13,257 ക്യൂസെക്സും, ടണൽ വഴി പുറന്തള്ളുന്ന അളവ്1,650 ക്യൂസെക്സും ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാർ ഡാമിലും തേക്കടിയിലും പെയ്തത് യഥാക്രമം 198.4 മി.മീ-ഉം 157.2 മി.മീ-ഉം മഴയാണ്. ഈ സമയത്തിനുള്ളിൽ 7 അടിയാണ് ജലനിരപ്പ് ഉയർന്നത്. അതിനിയും ഉയരാനാണ് സാധ്യത. കട്ടപ്പന എംഐ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ നൽകിയ വിവരം പ്രകാരം തമിഴ്നാടിന്റെ ഭാഗമായ പെരിയാർ ഡാമിന്റെ സർപ്ലസ് ഷട്ടറുകൾ 1,22,000 ക്യൂസെക്സ് ജലം പുറന്തള്ളാൻ പര്യാപ്തമായ രീതിയിൽ പ്രവർത്തനക്ഷമമാണ്. അതിനാൽ ജലം പുറത്തു വിടാനുള്ള അടിയന്തിര നടപടികൾ ഉണ്ടാകണം.
