ഒൻപതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു

കൊച്ചി∙ സ്വര്‍ണക്കടത്ത് കേസില്‍ ഒൻപതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു. നാളെ രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് വിട്ടയച്ചിരിക്കുന്നത്. എൻഐഎ ദക്ഷിണേന്ത്യാ മേധാവി കെ.ബി. വന്ദന ഐപിഎസിന്റെ നേതൃത്തിലുള്ള സംഘമാണ് ഇദ്ദേഹത്തെ നീണ്ട മണിക്കൂറുകൾ ചോദ്യം ചെയ്തത്.

രാവിലെ പത്തു മണിക്കു തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് ഏഴുമണി വരെ നീണ്ടു. തുടർന്ന് വിട്ടയച്ച എം. ശിവശങ്കർ ഇന്ന് കൊച്ചി പനമ്പള്ളി നഗറിലെ ഹോട്ടൽ ക്രൗൺ സ്യൂട്ട്സിൽ തങ്ങും.

തിരുവനന്തപുരത്ത് വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ പ്രധാന ശ്രമം. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കാതെ സ്വന്തം വാഹനത്തില്‍ കൊച്ചിയിലെത്തിയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിനു ഹാജരായത്. അതിനിടെ, സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ സെക്രട്ടേറിയറ്റിലെത്തിയോ എന്ന് കണ്ടെത്താന്‍ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കാനുള്ള നടപടിയും തുടങ്ങി.

 

Exit mobile version