സംസ്ഥാനത്താകെ ബുധനാഴ്ച 1038 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.  വീണ്ടും സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും  പരിഗണിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും പക്ഷേ പരിഗണിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി.

സംസ്ഥാനത്താകെ ബുധനാഴ്ച 1038 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 785 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചതിവനു ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നത്. ഇതുവരെ 15,032 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയ്ക്കായി മാത്രമുള്ള ആശുപത്രി കിടക്കകൾക്കു പുറമേ 15,975 കിടക്കകൾ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ തയാറാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ള 8818 പേരില്‍ 53 പേര്‍ ഐസിയുവിലാണ്. ഒമ്പത് പേര്‍ വെന്റിലേറ്ററിലാണ്. ഗുരുതര സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ബുധനാഴ്ച സ്ഥിരീകരിച്ച 226 പുതിയ രോഗികളില്‍ 190 പേര്‍ക്കും രോഗബാധ സമ്പര്‍ക്കം വഴിയാണ്മ. ഇതില്‍ 15 പേരുടെ രോഗ ഉറവിടമറിയില്ല; 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. പാറശാല അടക്കമുള്ള അതിര്‍ത്തിപ്രദേശങ്ങളില്‍ രോഗവ്യാപനം കൂടുന്നു.

കീം പരീക്ഷ കഴിഞ്ഞു ഗേറ്റിനു പുറത്ത് തടിച്ചു കൂടിയതിനു വിദ്യാർഥികൾ ഉത്തരവാദികളല്ലെന്നു മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. വിദ്യാർഥികൾ പരീക്ഷ കഴിഞ്ഞ് ഒന്നിച്ച് ഇറങ്ങുമെന്ന് ഊഹിച്ച് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ വീഴ്ച വന്നു. ഇക്കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കും.

 

 

Exit mobile version