ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ രണ്ടു തൊഴിലാളികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം : ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ രണ്ടു തൊഴിലാളികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇന്നു പുലര്‍ച്ചെ 2 മുതല്‍ 4 വരെ 48 തൊഴിലാളികള്‍ക്കു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രണ്ടു പേര്‍ക്കു രോഗം സ്ഥിരീകരിച്ചത്.

ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശിയായ 35 കാരനും ഓണംതുരുത്തു സ്വദേശിയായ 56 കാരനുമാണു രോഗം കണ്ടെത്തിയത്. ഇവരെ പള്ളിക്കത്തോട്ടിലെ കോവിഡ് കേന്ദ്രത്തിലേക്കു മാറ്റി. മത്സ്യവ്യാപാരികളില്‍നിന്നു പെട്ടികള്‍ എടുത്ത് അടുക്കിവയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടവര്‍ക്കാണു രോഗം കണ്ടെത്തിയത്.

രണ്ടു പേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാര്‍ക്കറ്റില്‍നിന്നു മീന്‍ എടുത്തു വില്‍പന നടത്തുന്നവരുമായി ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കും.

മത്സ്യമാര്‍ക്കറ്റിലെ 38 പേരെയും പച്ചക്കറി മാര്‍ക്കറ്റിലെ പത്തു പേരെയുമാണു പരിശോധനയ്ക്കു വിധേയരാക്കിയതെന്ന് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി. മോഹന്‍ദാസ് പറഞ്ഞു. രണ്ടു പേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും ഇവരുടെ സമ്പര്‍ക്കപ്പട്ടിക ഏറെ വിപുലമാണെന്നും മോഹന്‍ദാസ് പറഞ്ഞു.

 

Exit mobile version