കരിക്കൻ വില്ല കൊലക്കേസിലെ ഏക സാക്ഷി; മദ്രാസിലെ മോനെ വെളിപ്പെടുത്തിയ ഗൗരിയമ്മ അന്തരിച്ചു

തിരുവല്ല : മദ്രാസിലെ മോന്‍ വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു… ഈ വാക്കുകള്‍ മൊഴിയായി എടുത്ത വിവാദ കൊലക്കേസിലെ പ്രധാന സാക്ഷിയായിരുന്ന ഗൗരിയമ്മ വിട പറഞ്ഞു. കൊലപാതകത്തിന് തുമ്ബുണ്ടാക്കിയ മഞ്ഞാടി കുതിരിക്കാട്ട് മലയില്‍ ഗൗരിയമ്മ (98) മരിച്ചു. കരിക്കന്‍ വില്ല ദമ്ബതി വധക്കേസിലെ മുഖ്യസാക്ഷിയായ ഇവര്‍ വൈകിട്ട് നാലിന് കൊച്ചുമകള്‍ മിനിയുടെ വസതിയിലാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്നു.

1980 ഒക്‌ടോബർ 6ന് നടന്ന കരിക്കൻ വില്ല കൊലപാതകം മീന്തലക്കര ഗ്രാമത്തിന് നടുക്കുന്ന ഓർമയാണ്. മീന്തലക്കര ക്ഷേത്രത്തിനു സമീപം കരിക്കൻ വില്ലയിൽ കെ.സി.ജോർജ് (63), ഭാര്യ റേച്ചൽ (കുഞ്ഞമ്മ – 56) എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറെക്കാലം കുവൈത്തിൽ ജോലി ചെയ്‌തു നാട്ടിലെത്തിയ മക്കളില്ലാത്ത ഈ ദമ്പതികൾ പുറംലോകവുമായി ബന്ധപ്പെട്ടിരുന്നില്ല. രാവിലെ വീട്ടുജോലിക്കെത്തിയ ഗൗരിയാണു ജോർജിനെയും റേച്ചലിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

നിരവധിപേരെ ചോദ്യം ചെയ്തതിനിടെയാണ് ഗൗരിയമ്മയുടെ മൊഴി പൊലീസ് വിശദമായി പരിശോധിച്ചത്. ജോര്‍ജിന്റെ അകന്ന ബന്ധുവായ റെനി ജോര്‍ജാണ് കൊലക്കുപിന്നിലെ മുഖ്യനെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മദ്രാസില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്സ് പഠിക്കുകയായിരുന്നു റെനി. സംഭവത്തിന് തലേന്ന് ജോലികഴിഞ്ഞ് പോകുമ്ബോള്‍ മദ്രാസിലെ മോന്‍ വരുമെന്ന് റേച്ചല്‍ ഗൗരിയമ്മയോട് പറഞ്ഞിരുന്നു. റെനിയും കൂട്ടുകാരായ മൗറീഷ്യസ് സ്വദേശി ഗുലാം മുഹമ്മദ്, മലേഷ്യക്കാരനായ ഗുണശേഖരന്‍, കെനിയക്കാരാനായ കിബ്ലോ ദാനിയേല്‍ എന്നിവര്‍ ചേര്‍ന്ന് കറിക്കൊത്തികൊണ്ട് ദമ്ബതിമാരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. സിബി മാത്യൂസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ലഹരിക്കടിപ്പെട്ട പ്രതികള്‍ ആര്‍ഭാട ജീവിതം നിയക്കുന്നതിനായാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിനിടെ കത്തികൊണ്ട് റെനിയുടെ കൈഞരമ്ബ് മുറിഞ്ഞു.

മടങ്ങിപ്പോകുംവഴി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ മുറിവ് തുന്നിക്കെട്ടിയിരുന്നു. പൊലീസ് വേഷം മാറി മദ്രാസില്‍ ചെന്നാണ് പ്രതികളെ പിടിച്ചത്. കരിക്കന്‍വില്ലയിലെ പരിശോധനയില്‍ വിദേശനിര്‍മ്മിത ഷൂസ് ഇട്ട് നടന്നതിന്റെ അടയാളങ്ങള്‍ പൊലീസ് ലഭിച്ചിരുന്നു. പ്രധാന പ്രതിയുടെ വിദേശ സുഹൃത്തുക്കളുടെ ബന്ധം ഇതിലൂടെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികള്‍ക്ക് ആലപ്പുഴ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചെങ്കിലും മേല്‍ക്കോടതി പിന്നീട് ജീവപര്യന്തമായി കുറച്ചു. 1995 ജൂണ്‍ 23-ന് ശിക്ഷാ കാലവധി കഴിഞ്ഞ് പ്രതികള്‍ പുറത്തിറങ്ങി. ജയിലില്‍വെച്ച്‌ സുവിശേഷകനായി മാറിയ റെനി പിന്നീട് ബെംഗളൂരുകേന്ദ്രമാക്കി സാമൂഹ്യപ്രവര്‍ത്തനം തുടര്‍ന്നു. റെനിയുടെ മാനസാന്തരം ചൂണ്ടിക്കാട്ടി വധശിക്ഷയ്ക്കെതിരെയുള്ള ചര്‍ച്ചകളും അക്കാലത്ത് സജീവമായിരുന്നു. 1982-ല്‍ കരിക്കന്‍വില്ലയെ അടിസ്ഥാനമാക്കി മദ്രാസിലെ മോന്‍ എന്ന ചിത്രവും ഇറങ്ങി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഗൗരിയമ്മ അന്തരിച്ചത്.

Exit mobile version