ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാർക്ക് കോവിഡ്; എറണാകുളം മാർക്കറ്റ് അടച്ചു

കൊച്ചി: വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്റ് ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ അടയ്ക്കാൻ കലക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. മുമ്പ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവർത്തകർക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.കേരളത്തിൽ 131 പേർക്കു കോവിഡ്, 10 പേർക്ക് സമ്പർക്കത്തിലൂടെ

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ആക്കി. അവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് അടച്ചു. മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാംപിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും കലക്ടർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

സാഹചര്യം ഗുരുതരമാവുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ വിഡിയോ കോൺഫറൻസിൽ പറഞ്ഞു. കണ്ടെയ്ൻ‌മെന്റ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ അകലം പാലിച്ചില്ലെങ്കിൽ കടകൾ അടയ്ക്കേണ്ട സാഹചര്യം ഉണ്ടാകും. സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളിൽ എത്തുന്നവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.

Exit mobile version