കോവിഡിന്റെ പേരില്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചു, വേദനകൊണ്ട് പുളയുകയായിരുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ യുവാവ് സൈക്കിളോടിച്ചത് 100 കിലോമീറ്റര്‍

കൊല്‍ക്കത്ത: കോവിഡ് ഭീതിയില്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ഭര്‍ത്താവ് സൈക്കിളോടിച്ചത് 100 കിലോമീറ്റര്‍ ദൂരം. പശ്ചിമബംഗാളിലാണ് സംഭവം.
പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ റിക്ഷാവലക്കാരനായ ഹരിയാണ് ഭാര്യ ബന്ദിനിയും ഏഴു വയസ്സുള്ള മകളുമായി 100 കിലോമീറ്റര്‍ ദൂരം സൈക്കിളോടിച്ചത്.

അപ്പെന്റിക്സ് രോഗം കാരണം വേദനിച്ച് കരയുന്ന ഭാര്യയുമായി പുരുലിയയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയതായിരുന്നു ഹരിയും മകളും. എന്നാല്‍ കോവിഡിന്റെ പേരില്‍ ഡോക്ടര്‍മാര്‍ യുവതിയെ നോക്കാന്‍ തയ്യാറായില്ല. കൊവിഡ് വൈറസ് പടരുമെന്നും മറ്റെവിടെയെങ്കിലും കൊണ്ടുപോകണമെന്നുമായിരുന്നു അവര്‍ പറഞ്ഞതെന്ന് ഹരി പറയുന്നു.

മറ്റ് വഴികളൊന്നുമില്ലാതെ വന്നതോടെയാണ് ഹരി വേദന കാരണം നിലവിളിക്കുകയായിരുന്ന ഭാര്യയെയും കൊണ്ട് ജംഷഡ്പൂരിലെ ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ ആംബുലന്‍സോ കാറോ വിളിച്ച് പോകാന്‍ ഹരിയുടെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല.

തുടര്‍ന്ന് വാടകക്ക് സൈക്കിള്‍ സംഘടിപ്പിച്ചാണ് ഭാര്യയെയും മകളെയുമായി 100 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്കു പോയത്.ജംഷഡ്പൂരിലെ എംജിഎം ആശുപത്രിയിലെത്തിയപ്പോള്‍ ഉടന്‍ തന്നെ ബന്ദിനിയുടെ സര്‍ജറി നടത്തി. തങ്ങളുടെ അവസ്ഥ അറിഞ്ഞ ആശുപത്രി അധികൃതര്‍ പൂര്‍ണമായും സൗജന്യമായാണ് ചികില്‍സിച്ചതെന്നും തുടര്‍ന്ന് കഴിക്കാനുള്ള മരുന്നുകളും സൗജന്യമായി നല്‍കിയെന്നും ഹരി പറഞ്ഞു.

Exit mobile version