സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതി അറസ്റ്റിൽ

കൊച്ചി: സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതി അറസ്റ്റിൽ. കോടതി ഉത്തരവിന് പിന്നാലെയാണ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തത്. ആലപ്പുഴ തുറവൂർ സ്വദേശിനിയായ പെൺകുട്ടിയെ വാൽപ്പാറയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫർ ഷായ്ക്കാണ് നേരത്തെ ജാമ്യം ലഭിച്ചത്. കുറ്റപത്രം നൽകിയില്ലെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷനും പിന്തുണച്ചതാണ് ജാമ്യം ലഭിക്കാൻ കാരണമായത്.

പ്രതി സഫർ ഷായെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

മരടിൽ താമസിക്കുന്ന തുറവൂർ സ്വദേശിനിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ ജനുവരി എട്ടിനാണ് പനങ്ങാട് സ്വദേശി സഫർ ഷാ അറസ്റ്റിലായത്. കേസ് അന്വേഷിച്ച എറണാകുളം സെൻട്രൽ സിഐ ഏപ്രിൽ 1 ന് വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും കോടതി സ്വീകരിക്കുകയും ചെയ്തു. 83 ആം ദിവസം കുറ്റപത്രം നൽകിയതിനാൽ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടായിരുന്നില്ല. എന്നാൽ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയ സഫർ ഷായുടെ അഭിഭാഷകൻ 90 ദിവസമായിട്ടും കുറ്റപത്രം നൽകിയിട്ടില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും കോടതിയെ അറയിച്ചു.

ഇതോടെയാണ്  ഹൈക്കോടതി സഫർ ഷായ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ കൃത്യസമയത്ത് കുറ്റപത്രം നൽകാത്തതിന് അന്വഷണ ഉദ്യോഗസ്ഥനെ വിമർശിക്കുകയും ചെയ്തു. പ്രോസിക്യൂഷന് സംഭവിച്ച ഗുരുതര വീഴ്ചയാണ് പ്രതിക്ക് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടാൻ സഹായകമായത്.

Exit mobile version